പരീക്ഷകളിൽ മോശം പ്രകടനം; ജമ്മു കശ്മീരിൽ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടന
വിദ്യാർത്ഥികൾ പബ്ജി ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ ഗവർണർ സത്യപാൽ നായിക്കിനോട് ആവശ്യപ്പെട്ടു.
കശ്മീർ: യുവാക്കളുടെ ഹരമായി മാറിയ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരിൽ വിദ്യാർത്ഥി സംഘടന രംഗത്ത്. വിദ്യാർത്ഥികൾ പബ്ജി ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ ഗവർണർ സത്യപാൽ നായിക്കിനോട് ആവശ്യപ്പെട്ടു.
അടുത്തിടെ നടന്ന ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരീക്ഷകളിൽ വിദ്യാർത്ഥികൾ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും പബ്ജി ഗെയിമിന് അടിമപ്പെട്ടതുകൊണ്ടാണ് പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മാർക്ക് കുറഞ്ഞതെന്നും വിദ്യാർത്ഥി സംഘടന ആരോപിച്ചു.
10,12 ക്ലാസുകളിലെ പരീക്ഷകളിൽ വിദ്യാർത്ഥികൾ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ തന്നെ ഗെയിം നിരോധിക്കേണ്ടതായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ റാഖിഫ് മഖ്ദൂമി പറഞ്ഞതായി കശ്മീരിലെ പത്രമായ പ്രിസ്റ്റീൻ കശ്മീർ റിപ്പോർട്ട് ചെയ്തു.
പബ്ജി ഗെയിം ഭാവി നശിപ്പിക്കുന്ന ഒന്നാണെന്നും കഴിയുന്നത്ര പെട്ടെന്ന് ഈ മൊബൈല്‍ ഗെയിം നിരോധിക്കണെമെന്നും ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ ചെയർമാൻ അബ്രാർ അഹമ്മദ് ഭട്ട് പറഞ്ഞു. ഇന്ത്യയിൽ ഏറെ പ്രചാരമുള്ള മൊബൈല്‍ ഗെയിമുകളിലൊന്നാണ് പബ്‌ജി. ഈ മള്‍ട്ടി പ്ലയര്‍ ഗെയിം ഇന്ത്യയില്‍ നിരോധിച്ചതായി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. മഹാരാഷ്ട്ര ഹൈക്കോടതിയുടെ പേരില്‍ പ്രചരിച്ച ഒരു ഉത്തരവായിരുന്നു ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍.