ഗൂഗിൾ ക്ലൗഡ് സിഇഒയായി മലയാളിയായ തോമസ് കുര്യന്
ഡയൽ ഗ്രീൻ ഒഴിയുന്ന പദവിയിലേക്കാണ് ഇദ്ദേഹം എത്തുന്നത്. നേരത്തേ ഒറാക്കിൾ കോർപറേഷനിൽ മുതിർന്ന എക്സിക്യൂട്ടീവായിരുന്നു ഇദ്ദേഹം.
സാൻഫ്രാൻസിസ്കോ: ഗൂഗിൾ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി മലയാളി തോമസ് കുര്യൻ നിയമിതനായി. 26-ന് അദ്ദേഹം ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഇൻകോർപറേറ്റഡിൽ ചേരും. ഡയൽ ഗ്രീൻ ഒഴിയുന്ന പദവിയിലേക്കാണ് ഇദ്ദേഹം എത്തുന്നത്. നേരത്തേ ഒറാക്കിൾ കോർപറേഷനിൽ മുതിർന്ന എക്സിക്യൂട്ടീവായിരുന്നു ഇദ്ദേഹം.
ജനുവരി അവസാനമാണ് പുതിയ പദവി ഏറ്റെടുക്കുക.ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവയോടുള്ള മത്സരത്തിൽ ഗൂഗിൾ ക്ലൗഡ് പിന്നിൽപോയ സാഹചര്യത്തിലാണു ഗ്രീനിനെ മാറ്റുന്നത്. ഗിറ്റ്ഹബ്, റെഡ്ഹാറ്റ് തുടങ്ങിയവ വാങ്ങി ബിസിനസ് വിജയിപ്പിക്കാനുള്ള അവസരം ഗ്രീൻ പാഴാക്കിയെന്ന് ആക്ഷേപമുണ്ട്. ഗിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് 750 കോടി ഡോളറിനും റെഡ്ഹാറ്റിനെ ഐബിഎം 3300 കോടി ഡോളറിനും വാങ്ങി.
ലോകത്തിലെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ ഒറാക്കിളിൽ ക്ലൗഡ് വികസനത്തിന്റെ തലവനായിരുന്നു തോമസ് കുര്യൻ. കോട്ടയം പാന്പാടി സ്വദേശിയായ ഇദ്ദേഹവും സഹോദരൻ ജോർജ് കുര്യനും 1986-ൽ പ്രിൻസ്ടണിൽ വിദ്യാർഥികളായാണ് അമേരിക്കയിലെത്തിയത്. ഐഐടി മദ്രാസ്, പ്രിൻസ്ടണ്‍, സ്റ്റാൻഫഡ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.