കുട്ടികളുടെ വിവരങ്ങൾ ചോർത്തി; ടിക് ടോക്കിന് പിഴ ചുമത്തി അമേരിക്ക
ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (കോപ്പ) നിയമം ലംഘിച്ചതിന്റെ പേരില്‍ 40 കോടിയിലധികം രൂപയാണ് ടിക് ടോക്ക് പിഴയടച്ചത്. അമേരിക്കയുടെ ഉപഭോക്തൃ സംരക്ഷണ കമ്മീഷനായ ഫെഡറല്‍ ട്രേഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കാലിഫോർണിയ: കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടിക്കോനെതിരെ അമേരിക്ക പിഴ ചുമത്തി. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (കോപ്പ) നിയമം ലംഘിച്ചതിന്റെ പേരില്‍ 40 കോടിയിലധികം രൂപയാണ് ടിക് ടോക്ക് പിഴയടച്ചത്. അമേരിക്കയുടെ ഉപഭോക്തൃ സംരക്ഷണ കമ്മീഷനായ ഫെഡറല്‍ ട്രേഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണ് കോപ്പ. ടിക് ടോക്കിൽ അക്കൗണ്ട് ആരംഭിക്കണമെങ്കിൽ ഈ-മെയിൽ അഡ്രസ്, ഫോൺ നമ്പർ, പേര് വിവരങ്ങൾ, ഫോട്ടോ എന്നിവ നൽകേണ്ടതുണ്ട്. എന്നാൽ രക്ഷിതാക്കളുടെ അനുവാദമില്ലാതെയാണ് ഭൂരിഭാഗം കുട്ടികളും അക്കൗണ്ട് ആരംഭിക്കുന്നതെന്ന് കമ്മീഷൻ ചെയർമാൻ ജോ സൈമൺ പറഞ്ഞു. കോപ്പ നിയമം വളരെ ഗൗരവതരമായി എടുക്കണമെന്നും അല്ലാത്തപക്ഷം അത്തരം കമ്പനികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് കമ്മീഷൻ ടിക് ടോക്കിനെതിരെ നടപടിയെടുത്തത്. ഇതോടെ 13 വയസില്‍ താഴെയുള്ള കുട്ടികൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ടിക് ടോക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ആപ്പാണ് ടിക് ടോക്ക്. 50 കോടിയിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്.