Asianet News MalayalamAsianet News Malayalam

സ്വകാര്യത നയം പിൻവലിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്രം; ഐടി മന്ത്രി കത്തയച്ചു

ജനുവരി 8മുതല്‍ ഫുള്‍ സ്ക്രീനായി വന്ന അപ്ഡേഷനിലൂടെയാണ് വാട്ട്സ്ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്

Withdraw new privacy policy India IT minister sent letter to WhatsApp
Author
Delhi, First Published Jan 19, 2021, 3:24 PM IST

ദില്ലി: പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വാട്സ്ആപ്പ് സിഇഒയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഐടി വകുപ്പ് മന്ത്രി കത്തയച്ചു. നയം പൂർണമായി പിൻവലിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കിന്‍റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് അതിന്‍റെ സ്വകാര്യത നയം അപ്ഡേറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ നയം എന്നാണ് പൊതുവിലുള്ള വിമര്‍ശനം. ഇന്ത്യയിലെ മുന്‍നിര പത്രങ്ങളില്‍ അടക്കം ഫുള്‍ പേജ് പരസ്യം നല്‍കിയൊക്കെയാണ് ഇതിനെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രതിരോധിക്കുന്നത്.

ജനുവരി 8മുതല്‍ ഫുള്‍ സ്ക്രീനായി വന്ന അപ്ഡേഷനിലൂടെയാണ് വാട്ട്സ്ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടക്കം വാട്ട്സ്ആപ്പ് യൂസറുടെ വിവരങ്ങള്‍ പരസ്യം പോലുള്ള ഉപയോഗത്തിനായി മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറും എന്ന് പറയുന്നു. എന്നാല്‍ യൂറോപ്പില്‍ ഇത് ഇല്ലെന്നാണ് വിമര്‍ശനം. ഇതിനെ സ്ഥരീകരിക്കുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് യൂറോപ്പിലെ ഡയറക്ടര്‍ ഓഫ് വാട്ട്സ്ആപ്പ് പോളിസി നിമാഹ് ഷ്വിനി ട്വീറ്റ് ചെയ്തത്. ഒരു കൂട്ടം ട്വീറ്റുകളിലൂടെ ഇവര്‍ ഈ കാര്യം ഉറപ്പിച്ചു പറയുന്നു. യൂറോപ്പിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഒരിക്കലും ഫേസ്ബുക്കിന് കൈമാറില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ യൂറോപ്പിലെ വാട്ട്സ്ആപ്പിന്‍റെ എഫ്എക്യൂ പേജിലും ഇത് കൃത്യമായി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഐടി നിയമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത ഉണ്ട്. ഐടി ആക്ട് 2000ത്തിന്‍റെ സെക്ഷന്‍ 43എ ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ ഒരു ഉപയോക്താവില്‍ നിന്ന് ശേഖരിക്കുന്നതും, കൈമാറ്റം ചെയ്യുന്നതും ഒക്കെ നിയന്ത്രിക്കാനുള്ള നിയമമാണ്. സ്വകാര്യ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കാം, അത് എങ്ങനെ ഉപയോഗിക്കാം എന്നതൊക്കെ ഇതില്‍ പറയുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുക എന്നത് വലിയ വെല്ലുവിളിയായി ഇപ്പോഴും തുടരുന്നു. ഒരു ഉപയോക്താവിന് അയാളുടെ വിവരങ്ങള്‍ മറ്റെതെങ്കിലും പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് സംബന്ധിച്ച് കൃത്യമായി മനസിലാക്കാനുള്ള മാര്‍ഗ്ഗം നിലവില്‍ ഇല്ല. ഇതിനൊപ്പം തന്നെ ഇതിനെതിരായ നിയമനടപടികള്‍, ശിക്ഷ എന്നിവയെല്ലാം വലിയ പ്രശ്നങ്ങളാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ചെന്ന് സൈബര്‍ ലോ സ്ഥാപനമായ സേത്ത് അസോസിയേറ്റിന്‍റെ ഡോ. കര്‍ണിക് സേത്ത് പറയുന്നു.

Follow Us:
Download App:
  • android
  • ios