Asianet News MalayalamAsianet News Malayalam

ഷാഹീൻബാഗിൽ തണുപ്പേറ്റുമരിച്ച പിഞ്ചു കുഞ്ഞിനുവേണ്ടി സുപ്രീം കോടതി കയറുന്ന സെൻ സദാവർത്തെ എന്ന ധീരയായ പെൺകുട്ടി

എന്തൊക്കെ കാരണം പറഞ്ഞാലും നാലുമാസം പ്രായമുള്ള ഒരു കുഞ്ഞ് സമരപ്പന്തലിൽ വന്നിരുന്ന് തണുപ്പേറ്റ്‌ മരിച്ചുപോവുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഒഴിവാക്കാൻ വേണ്ടത് ചെയ്യുക തന്നെ വേണം എന്നാണ് ഈ പെൺകുട്ടി പറയുന്നത്. 

Zen Sadavarthe, the brave girl who went ti supreme court for the toddler who died in Shaheenbagh due to cold
Author
Shaheen Bagh, First Published Feb 15, 2020, 12:34 PM IST

സെൻ ഗുൺരതൻ സദാവർത്തെയെ അറിയാത്തവരായി ഇന്ന് ഇന്ത്യയിൽ ആരുമില്ല. രണ്ടാഴ്ചത്തെ സമയംകൊണ്ട് രണ്ടു വ്യത്യസ്തമായ കാരണങ്ങളാൽ പത്രങ്ങളുടെ ഒന്നാം പേജിൽ ഇടം നേടിയതാണ് സെൻ എന്ന ഈ മിടുക്കിക്കുട്ടി.

ആദ്യമായി സെന്നിന്റെ പേര് പത്രങ്ങളിൽ വരുന്നത് അവളുടെ പന്ത്രണ്ടാം വയസ്സിലാണ്. 2020 -ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയതിന്റെ പേരിലായിരുന്നു അത്. ഒരു തീപിടുത്തത്തിനിടെ അവൾ നടത്തിയ രക്ഷാപ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു ആ അവാർഡ്. 2018 ഓഗസ്റ്റ് 22 -ന് മുംബൈയിലെ പരേലിൽ ഉള്ള ക്രിസ്റ്റൽ ടവർ എന്ന ബഹുനിലഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയിൽ ഒരു വലിയ തീപിടുത്തം നടക്കുന്നു. ആ അപകടത്തിന് മുമ്പ് അവൾ സ്‌കൂളിൽ ഒരു സ്‌പെഷ്യൽ ക്‌ളാസിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. അതിൽ അവർ ഒരു ടെക്നിക് പഠിപ്പിച്ചത് അവൾക്ക് നല്ല ഓർമയുണ്ടായിരുന്നു. തീപിടുത്തങ്ങളിൽ പലരും മരിക്കുന്നത് പുക ശ്വസിച്ച് ശ്വാസം മുട്ടിയിട്ടാണല്ലോ. അവൾ ആ വീട്ടിനുള്ളിൽ നിന്ന് തന്നെ കണ്ടെടുത്ത തുണികൾ വെള്ളത്തിൽ മുക്കി അത് കൂടെയുണ്ടായിരുന്ന എല്ലാവർക്കും വിതരണം ചെയ്തു. എന്നിട്ട് എല്ലാവരോടും അത് മൂക്കിൽ ചുറ്റിവെച്ച് അതിലൂടെ ശ്വാസമെടുക്കാൻ പറഞ്ഞു. അഗ്നിശമനസേനക്കാർ വന്ന് ഒടുവിൽ അവരെ രക്ഷിച്ചു. ആ തീപിടുത്തത്തിൽ നാലുപേർ കൊല്ലപ്പെടുകയും, 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സെന്നിന്റെ ആ സമയോചിതമായ ഇടപെടൽ അന്നു രക്ഷിച്ചത് ചുരുങ്ങിയത് പത്തുപേരുടെയെങ്കിലും ജീവനാണ്. ആ ധീരമായ പ്രവൃത്തിക്ക് സെൻ സദാവർത്തെയെ ദേശീയ ശിശുക്ഷേമ സമിതി ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകിയാണ് ആദരിച്ചത്. 

Zen Sadavarthe, the brave girl who went ti supreme court for the toddler who died in Shaheenbagh due to cold

ഒരാഴ്ച കഴിഞ്ഞപ്പോൾ, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികളെപ്പറ്റി ഇന്റർനെറ്റിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന സെൻ ആകസ്മികമായി ഒരു വാർത്ത ശ്രദ്ധിക്കുന്നു. ഷാഹീൻ ബാഗിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട ഒരു വാർത്തയായിരുന്നു  അത്. അമ്മയുടെ കൂടെ സമരപ്പന്തലിൽ നിത്യം ചെന്നിരിക്കുമായിരുന്ന നാലുമാസം പ്രായമുള്ളൊരു കുഞ്ഞ് അവിടത്തെ തണുപ്പ് താങ്ങാനാകാതെ അസുഖബാധിതനായി മരണപ്പെട്ടു. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ സങ്കടമുണ്ട് എങ്കിലും, ഒരു വയസ്സും, അഞ്ചു വയസ്സുമുള്ള തങ്ങളുടെ ശേഷിക്കുന്ന രണ്ടു കുഞ്ഞുങ്ങളെയുമെടുത്ത് ഇനിയുള്ള ദിവസങ്ങളിലും ഷാഹീൻ ബാഗിലെ പന്തലിൽ ചെന്നിരിക്കും എന്ന് ആ അച്ഛനമ്മമാർ പറഞ്ഞു.

ഇത്തിരിയില്ലാത്ത ആ കുഞ്ഞിന്റെ മരണവാർത്ത സെന്നിനെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു. അവൾ നേരെ ഒരു ഫുൾസ്‌കാപ്പ് പേപ്പർ എടുത്തുവെച്ച് ഒരു കത്തെഴുതി. അത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എസ് ബോബ്‌ഡെയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തായിരുന്നു. ഫെബ്രുവരി അഞ്ചിന് ആ കത്ത് അവൾ ജസ്റ്റിസിനയച്ചു. കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ പരിഗണിക്കണം എന്നതായിരുന്നു സെന്നിന്റെ ആവശ്യം. അച്ഛനമ്മമാർ ഇങ്ങനെ ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ സമരപ്പന്തലിൽ കൊണ്ട് തണുപ്പത്തും മഴയത്തും വെയിലത്തുമൊക്കെ ഇട്ട്, പൊലീസിന്റെ അതിക്രമങ്ങൾക്കുപോലും ഇരയാകാനുള്ള സാധ്യതക്ക് അവരെ വിധേയരാക്കി അവരുടെ ജീവ അപകടത്തിലാക്കുന്ന സാഹചര്യം ഒരു കോടതിവിധികൊണ്ടുതന്നെ ഇല്ലാതാക്കണം എന്നതായിരുന്നു അവളുടെ അപേക്ഷ. 

ജസ്റ്റിസ് ബോബ്‌ഡെയെ സ്വാധീനിക്കാൻ അവളുടെ കത്തിന് സാധിച്ചു. അദ്ദേഹം അവളുടെ ഏറെ അനൗപചാരിക സ്വരത്തിലുള്ള ആ അപേക്ഷയെ സ്വമേധയാ ഒരു പൊതുതാത്പര്യ ഹർജിയാക്കി മാറ്റി. അടുത്ത ഹിയറിങ്ങ് വിളിച്ചിരിക്കുന്ന തീയതി സെൻ സദാവർത്തെയോടും വന്ന് തന്റെ പക്ഷം വാദിച്ചുകൊള്ളാൻ പറഞ്ഞു. "എന്റെ അഭിപ്രായം ലളിതമാണ്" സെൻ സ്ക്രോൾ -നോട് പറഞ്ഞു. "എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ഈ സമരത്തിന്റെ നടുക്ക് ചെന്നിരിക്കുന്നത് എന്ത് വികാരത്തിന്റെ പുറത്താണ്? നിങ്ങൾ എന്താണ് കാണിക്കാൻ ശ്രമിക്കുന്നത്? നിങ്ങളീ ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 , 45  - ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ നഗ്നമായ ലംഘനമാണ്, അറിയുമോ?" ആറുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും സംരക്ഷിക്കാന്‍ സ്റ്റേറ്റിന് ബാധ്യതയുണ്ട്." അവൾ പറഞ്ഞു. 

എന്നാൽ, സമരത്തിനെന്തിനാ കുഞ്ഞുങ്ങളെയും കൊണ്ട് വരുന്നത് എന്നുള്ള ചോദ്യം വരുന്നത് വല്ലാത്ത പ്രിവിലേജ്ഡ് ആയ അവസ്ഥയിൽ നിന്നാണ് എന്ന് ചിലരെങ്കിലും പറഞ്ഞു. കാരണം, സമരപ്പന്തൽ പോലെ ഉള്ള കലുഷിതമായ ഒരിടത്തേക്ക് ഒരമ്മ തന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് വരുന്നുണ്ട് എങ്കിൽ അവർക്ക് ആ കുഞ്ഞിനെ വിശ്വസിച്ചേൽപ്പിച്ച് പോരാൻ പറ്റാത്തതുകൊണ്ടാണ്. ആ വിഷയത്തിന് താൻ കൂടി സമരത്തിനിറങ്ങേണ്ടത്ര ഗൗരവം ഉണ്ടെന്ന് ആ അമ്മ കരുതുന്നതുകൊണ്ടാണ്. കുഞ്ഞിനെ ഡേകെയറിൽ വിടുക എന്നതൊക്കെ ഒരുപാട് പണച്ചെലവുള്ള കാര്യമായതുകൊണ്ട് സമരം ചെയ്യേണ്ട ഗതികേടുള്ളവർക്ക് പലർക്കും ആ തുക താങ്ങാനാകുന്നതുമാവില്ല. 

താൻ ഈ സാഹചര്യത്തെ മനസ്സിലാക്കാതെ അല്ല പരാതിപ്പെട്ടത് എന്ന് സെൻ പറയുന്നുണ്ട്. സാഹചര്യങ്ങളുടെ പരിമിതി അമ്മമാർക്ക് സമരം ചെയ്യാനോ പ്രതിഷേധിക്കാനോ ഉള്ള അവകാശം നിഷേധിച്ചു കൂടാ എന്നതും ശരിതന്നെ. എന്നാൽ, അതേസമയം, എന്തൊക്കെ കാരണം പറഞ്ഞാലും നാലുമാസം പ്രായമുള്ള ഒരു കുഞ്ഞ് സമരപ്പന്തലിൽ വന്നിരുന്ന് തണുപ്പേറ്റ്‌ മരിച്ചുപോവുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഒഴിവാക്കാൻ വേണ്ടത് ചെയ്യുക തന്നെ വേണം എന്നാണ് ഈ പെൺകുട്ടി പറയുന്നത്. 

പഠിപ്പിലും സ്പോർട്സിലും ഒരുപോലെ കഴിവുതെളിയിച്ചിട്ടുള്ള മിടുക്കിയാണ് സെൻ സദാവർത്തെ. ബാസ്കറ്റ് ബോളിൽ സ്റ്റേറ്റ് പ്ലെയർ ആണ്. ഇന്റർസ്‌കൂൾ സ്ക്രാബിൾ മത്സരത്തിലും അവൾ ടീമിലുണ്ട്. കവിതയെഴുത്തിലും സെന്നിന് കമ്പമുണ്ട്. നല്ലൊരു വായനക്കാരി കൂടിയായ സെൻ സാമൂഹിക പ്രശ്നങ്ങളിൽ തികഞ്ഞ സംവേദനക്ഷമത വെച്ചുപുലർത്തുന്ന ഒരു വ്യക്തി കൂടിയാണ്. വളര്‍ന്നു വലുതാകുമ്പോൾ പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കുന്ന ഒരു അഭിഭാഷകയാകാനാണ് സെന്നിന്റെ ആഗ്രഹം. തനിക്ക് യാതൊരു രാഷ്ട്രീയ  ചായ്‌വുമില്ല എന്നും, ഈ വിഷയത്തിൽ ഒരു പാവം കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടതും, ഇനിയും പലരുടെയും ജീവൻ ഇതുപോലെ അപകടത്തിലാണ് എന്നതും മാത്രമാണ് തന്റെ ചിന്താവിഷയമെന്നും സെൻ സദാവർത്തെ പറഞ്ഞു. 

    

Follow Us:
Download App:
  • android
  • ios