'വാന്‍ഗിരി' ഫോണ്‍ തട്ടിപ്പ് വീണ്ടും സജീവമാകുന്നു: ഈ മുന്‍കരുതലുകള്‍ എടുക്കുക
ഇതോടെ ഫോണ്‍ എടുക്കുന്നയാള്‍ ഭയന്ന് തിരികെ വിളിച്ചാല്‍ ഫോണിലെ ബാലന്‍സ് നഷ്ടമാകുകയും ഫോണിലെ വിവരങ്ങള്‍ ചോരുകയും ചെയ്യും. വാന്‍ഗിരി എന്നാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം.
കൊച്ചി : ഉറക്കം കെടുത്തുന്ന ഒരു ഫോണ്‍ കോള്‍, പിന്നാലെ വന്‍ തട്ടിപ്പും 'വാന്‍ഗിരി' ഫോണ്‍ തട്ടിപ്പ് വീണ്ടും സജീവമാകുന്നു എന്ന് റിപ്പോര്‍ട്ട്. ഫോണ്‍ ഉപയോക്താക്കളെ ഭയചകിതരാക്കുന്ന ഫോണ്‍വിളിയാണ് ഇതിന്‍റെ തുടക്കം. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ കോളുകള്‍ വരുന്നത് രാത്രി10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് എന്നാണ് ഇതിന്‍റെ പ്രത്യേകത. ഫോണ്‍ എടുത്താല്‍ അപ്പുറത്ത് കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചിലായിരിക്കും കേള്‍ക്കുക.
ഇതോടെ ഫോണ്‍ എടുക്കുന്നയാള്‍ ഭയന്ന് തിരികെ വിളിച്ചാല്‍ ഫോണിലെ ബാലന്‍സ് നഷ്ടമാകുകയും ഫോണിലെ വിവരങ്ങള്‍ ചോരുകയും ചെയ്യും. വാന്‍ഗിരി എന്നാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം. നിരവധിയാളുകള്‍ക്ക് ഇതിനോടകം ഇത്തരത്തിലുള്ള അനുഭവം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചില്‍ കേള്‍പ്പിച്ച് 13 സെക്കന്‍ഡ് കഴിയുമ്പോള്‍ ഫോണ്‍കോള്‍ കട്ടാകും.
തിരികെ വിളിയ്ക്കുമ്പോള്‍ കോള്‍ കണക്ടാകില്ല. എന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിളിയ്ക്കുന്നവര്‍ ചോര്‍ത്തും. 00252ല്‍ തുടങ്ങുന്ന നമ്പരുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ വരുന്നതെന്നാണ് സൂചന. ഒരേസമയം നിരവധിയാളുകളെ തട്ടിപ്പുകാര്‍ വിളിയ്ക്കുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്ന് തിരിച്ച് വിളിയ്ക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്.
ഇതില്‍ നിന്നും രക്ഷനേടാന്‍ പ്രധാനമായും ചെയ്യേണ്ടത് ചില കാര്യങ്ങളാണ്, കോൾ വന്ന നമ്പർ ഗൂഗിളിൽ സേർച് ചെയ്തു നോക്കുക. മേൽപറഞ്ഞ 00252 കോഡ് ഉള്ള സൊമാലിയന്‍ നമ്പര്‍ ആണെങ്കില്‍ ഇത് തട്ടിപ്പാണെന്ന് സംശയിക്കാവുന്നതാണ്. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്ട്ഫോണുകളിലും കോളുകള്‍ ഫ്ലാഗ് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനമുണ്ട് അത് ഉപയോഗിച്ച് കോളുകളെ ബ്ലോക്ക് ചെയ്യാം.‘സ്പാം’ എന്ന് അടയാളപ്പെടുത്താം. ഇതില്ലാത്തവര്‍ക്ക് നിരവധി കോളര്‍ ഐഡി ആപ്പുകള്‍ ലഭ്യമാണ്. തുടർച്ചയായി മിസ്ഡ് കോളുകൾ വരികയാണെങ്കിൽ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകൾ കൈമാറുക.