നിരോധനം കാറ്റില്‍ പറന്നു; ടിക് ടോക് ഡൗണ്‍ലോഡ് 12 ഇരട്ടിയായി
അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്.
ദില്ലി: ടിക് ടോക് നിരോധിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വര്‍ദ്ധന. സുപ്രീം കോടതി നടപടിയെത്തുടര്‍ന്ന് ആണ് രാജ്യത്ത് ടിക് ടോക് നിരോധിച്ചത്. റിപോർട്ടുകൾ അനുസരിച്ച് ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്നും നീക്കിയെങ്കിലും മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടിയായാണ് വര്‍ദ്ധിച്ചിട്ടുണ്ട്.
അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്. എന്നാൽ, ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഇത് ടിക് ടോക്കിന്റെ നിരോധനത്തിന് കാരണമായി.
ഇന്ത്യക്കാരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ആപ്പായ ടിക് ടോക് നിലവിൽ തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യപ്പെടുന്നത്.
നിരോധനത്തിനു ശേഷം ഗൂഗിള്‍ സെര്‍ച്ച് ട്രെൻഡിങിലും ടിക് ടോക് ഡൗൺലോഡ് മുന്നിലെത്തിയിട്ടുണ്ട്. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്ന കണക്ക്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്‍റെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്.