സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയിൽ 599 മാർക്ക്, രക്ഷിതാക്കളോട് റിതിക പറയുന്നു, 'കുട്ടികളെ അവരുടെ വഴിക്ക് വിടൂ'

Synopsis
പഠനകാര്യത്തിൽ ഒരുതരത്തിലും സമ്മർദ്ദം ചെലുത്താതെ ഏറ്റവും സന്തോഷകരമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവസരമാണ് മാതാപിതാക്കൾ ഒരുക്കിയതെന്ന് റിതിക പറയുന്നു
തിരുവനന്തപുരം: സിനിമകൾ കണ്ടും പാട്ട് കേട്ടും ആസ്വദിച്ച് പഠിച്ച് സിബിഎസ്ഇ പരീക്ഷയിൽ റിതിക നേടിയത് 600ൽ 599 മാർക്ക്. പത്താം ക്ലാസിലെത്തുമ്പോഴേ കുട്ടികളെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ അന്തരീക്ഷം ഒരുക്കുന്ന രക്ഷകർത്താക്കൾ രാജ്യത്ത് തന്നെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ തിരുവനന്തപുരം സ്വദേശി എസ് എ റിതിക നൽകുന്ന സന്ദേശം കുട്ടികളെ അവരുടെ വഴിക്ക് പഠിക്കാൻ വിടുകയെന്നതാണ്. കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന റിതികയ്ക്ക് മലയാളം, കണക്ക്, സയൻസ്, സോഷ്യൽ സയൻസ്, ആർട്ടിഫിഷൽ ഇന്‍റലിജൻസ് എന്നിവയിൽ നൂറിൽ നൂറ് മാർക്കാണ്.
ഇംഗ്ലീഷിനു മാത്രം ഒരു മാർക്ക് നഷ്ടമായതിൽ യാതൊരു വിഷമവുമില്ല. ഒപ്പം പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയം കൈവരിച്ചതിലുള്ള സന്തോഷം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ പങ്കുവെയ്ക്കുകയാണ് റിതിക. തന്‍റെ പഠന രീതിയിൽ വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കളും ടീച്ചർമാരുമെല്ലാം നൽകിയ പിന്തുണയാണ് വിജയത്തിന് പിന്നിലെന്നും പരീക്ഷാ കാലത്ത് പോലും പഠനത്തിനായി കഠിനമായ പരിശ്രമമൊന്നും വേണ്ടി വന്നിരുന്നില്ലെന്നും ഓർത്തെടുക്കുകയാണ് ഈ കൊച്ചുമിടുക്കി.
വിജയത്തിന് സാഹചര്യം ഒരുക്കിയത് മാതാപിതാക്കൾ
ചിട്ടയായ പഠനം ആയിരുന്നു മനസിൽ കരുതിയതെങ്കിലും പഠിച്ച് തുടങ്ങിയപ്പോൾ എല്ലാം സിപിംളായി തോന്നി. അന്നന്ന് പഠിപ്പിക്കുന്ന പാഠങ്ങൾ അന്ന് തന്നെ കവർ ചെയ്യുമായിരുന്നു. അതായിരുന്നു തന്‍റെ രീതി. അല്ലാതെ പുലർച്ചെ എഴുന്നേറ്റ് കുത്തിയിരുന്നുള്ള പഠനമൊന്നും ഉണ്ടായില്ല. എല്ലാ പരീക്ഷകളും നന്നായി എഴുതാനായെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും 99.8 ശതമാനം മാർക്ക് നേടാനാകുമെന്ന് താൻ കരുതിയതേയില്ല. ഓഫീസർ ഓൺ ഡ്യൂട്ടി, ആലപ്പുഴ ജിംഖാന, എമ്പുരാൻ തുടങ്ങി പരീക്ഷാ കാലത്തും അല്ലാതെയുമുള്ള റിലീസ് സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. രക്ഷിതാക്കൾക്കൊപ്പം തന്നെയാണ് സിനിമകൾക്കും നൃത്തത്തിനുമെല്ലാം പോകുന്നത്.
വീട്ടിലുള്ളപ്പോൾ പാട്ടു കേട്ടും കളികൾക്കുമെല്ലാം സമയം കണ്ടെത്തിയാണ് പഠനവും നടത്തിയിരുന്നത്. എംബിബിഎസ് സ്വപ്നമായതിനാൽ നീറ്റ് കോച്ചിങ് അവധിക്കാലത്ത് തന്നെ ആരംഭിച്ചിരുന്നു. സർവോദയ വിദ്യാലയത്തിലെ കോച്ചിങ് ക്ലാസിൽ ഇരുന്നാണ് ഫലം അറിയുന്നത്. എല്ലാവരും ഹാപ്പിയായിരുന്നു. വീട്ടിലെത്തി മാതാപിതാക്കൾക്കൊപ്പം സന്തോഷം പങ്കുവയ്ക്കാനുള്ള വ്യഗ്രതയായിരുന്നു മനസിൽ. അമ്മ ഡോക്ടർ അശ്വതിയും 2001ൽ എസ്എസ്എൽസി പതിനഞ്ചാം റാങ്കിലാണ് പാസായത്.
പഠനകാര്യത്തിൽ ഒരുതരത്തിലും സമ്മർദ്ദം ചെലുത്താതെ ഏറ്റവും സന്തോഷകരമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവസരമാണ് മാതാപിതാക്കൾ ഒരുക്കിയതെന്ന് റിതിക പറയുന്നു. പത്താം ക്ലാസിലാണെങ്കിലും യാതെരു ടെൻഷനും ഉണ്ടായിട്ടില്ല. സ്കൂളിലെ ഒരു പാഠ്യേതര പരിപാടിയിൽ നിന്നും വിട്ടുനിന്നിരുന്നില്ല. ഹൈസ്കൂളിന്‍റെ അവസാന വർഷമായതിനാൽ എല്ലാ നല്ല നിമിഷങ്ങളും നന്നായി ആസ്വദിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ട് പോയത്. കലോത്സവങ്ങളിലടക്കം പങ്കെടുത്തിരുന്നതിനാൽ കലയേയും ചേർത്താണ് മുന്നോട്ട് പോയത്.
അന്നന്ന് പഠിച്ചത് വിജയ സൂത്രം
അന്നന്ന് പഠിച്ചിരുന്നതിനാൽ എല്ലാ പാഠഭാഗങ്ങളും കൃത്യമായി അറിഞ്ഞിരുന്നതുകൊണ്ട് പരീക്ഷയും പ്രയാസകരമായി തോന്നിയതേയില്ല. ഒരു ദിവസം പഠിക്കാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസത്തിനപ്പുറത്തേയ്ക്ക് അവ മാറ്റിവയ്ക്കരുത്. അങ്ങനെ പഠനത്തിനും പാഠ്യേതര കാര്യങ്ങൾക്കും ക്രമത്തോടെ സമയം നീക്കി വച്ചാൽ സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ, ടെൻഷൻ ഏതുമില്ലാതെ പൂർണ തൃപ്തിയോടെ പഠിക്കാനാകും. ഇത് പരീക്ഷിച്ച് വിജയിച്ച സൂത്രമാണെന്നും റിതിക പറയുന്നു.
എംബിബിഎസ് സ്വപ്നം
ഈഞ്ചയ്ക്കൽ സ്വദേശിയായ പീഡിയാട്രിക് ദന്തരോഗ വിദഗ്ധൻ ഡോക്ടർ കെആർ ശ്രീജിത്തിന്‍റെയും ഡോക്ടർ അശ്വതിയുടെയും മകളാണ് റിതിക. കുട്ടിക്കാലം മുതൽ ആശുപത്രിയും ക്ലിനിക്കിലുമായി രോഗികളെയും ചികിത്സയ്ക്കെത്തുന്നവരോടും ഇടപഴകി മെഡിക്കൽ ഫീൽഡിനോട് ഇഷ്ടം കൂടിക്കൂടി വന്നു. ഒടുവിൽ തനിക്കും ഒരു ഡോക്‌ടറാകണമെന്ന ആഗ്രഹം വന്ന് തുടങ്ങിയതോടെ അതിനുള്ള ശ്രമം ആരംഭിച്ചു. മുന്നോട്ടുള്ള പഠനകാലത്തെയും ഇതേപോലെ ആസ്വദിച്ച് പഠിക്കാൻ തന്നെയാന് തീരുമാനമെന്നും തന്‍റെ വിജയത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നതായും റിതിക പറയുന്നു.