Asianet News MalayalamAsianet News Malayalam

'ഒരേ നയം ലോകാവസാനം വരെ തുടരണമില്ല', വിദ്യാഭ്യാസ മേഖലയിൽ നയം മാറാമെന്ന് ശിവൻകുട്ടി 

വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടു വരാൻ ഇതു പ്രധാന കാരണമാണെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. 

Same policy should not continue till the end of the world', says Sivankutty minister of kerala about education policy apn
Author
First Published Feb 9, 2024, 12:03 PM IST

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ ലോകാവസാനം വരെ അതു തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് നിലവിൽ കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടു വരാൻ ഇതു പ്രധാന കാരണമാണെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. 

എതിരാളികളെ വകവരുത്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് ധനമന്ത്രി ഒരിക്കലും പറയാൻ പോകുന്നില്ല. ജനങ്ങളെ തെറ്റദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ദില്ലിയിലെ കേരളത്തിൻ്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചു. മോദി ഏകാധിപതിയാവുകയാണ്. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന്  നമുക്ക് അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു. 

സ്വകാര്യവൽക്കരണത്തിനായി വാതിലുകൾ  തുറന്ന് ബജറ്റ് 

വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യപങ്കാളിത്തം പണ്ട് വിളിച്ച മുദ്രാവാക്യങ്ങളും സമരങ്ങളുമെല്ലാം വിട്ട് സ്വകാര്യവൽക്കരണത്തിനായി വാതിലുകൾ മലർക്കെ തുറന്നിട്ടായിരുന്നു കെഎൻ ബാലഗോപാലിന്റെ മൂന്നാം സമ്പൂർണ്ണ ബജറ്റ് .  സ്വകാര്യസർവ്വകലാശാലക്ക് അനുമതി നൽകാനുള്ള നയംമാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തതാണ്. എന്നാൽ വിദേശ സർവ്വകലാശാലക്ക് അനുമതി നൽകുന്ന 2023 ലെ യുജിസി റഗുലേഷൻ വന്നപ്പോൾ മുതൽ വലിയ എതിർപ്പാണ്   സിപിഎം ഉയർത്തിയത്. പാർട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം. യുജിസി റഗുലേഷൻ വന്നതോടെ സംസ്ഥാനങ്ങളുടെ അനുമതി പോലും വിദേശ സർവ്വകലാശാലാ ക്യാമ്പസ് തുടങ്ങാൻ വേണ്ട. പക്ഷെ ഇടത് മുന്നണി സർക്കാ‍ർ സ്റ്റാമ്പ് ഡ്യൂട്ടിയിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് വിദേശ സർവകലാശാലകളെ ക്ഷണിക്കുന്നതെന്നാണ് സവിശേഷത. ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് വിദേശ സർവ്വകലാശാലക്കുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുട ഓഫീസിൻറെയും അനുമതിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നില്ല. വിദേശ സർവ്വകലാശാല പറ്റില്ല എന്നതല്ല ഉന്നതവിദ്യാഭ്യാസവകുപ്പ് പറയുന്നത്. വകുപ്പിനെ മറികടന്നുള്ള നീക്കങ്ങളിലാണ് പരാതി.

പരസ്യ വിവാദം അവസാനിപ്പിക്കാൻ സി പി എം നിർദ്ദേശം

വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ സി പി എം നേതൃത്വത്തിന്റ നിർദേശം.ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.കൗൺസിൽ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ്‌ ഇടപെടൽ. ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധന മന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്. 

Follow Us:
Download App:
  • android
  • ios