Asianet News MalayalamAsianet News Malayalam

സംസ്ഥാന സ്കൂൾ കായികോത്സവം; ഈ വർഷവും പകലും രാത്രിയുമായി നടത്താൻ തീരുമാനം; ഒരുക്കങ്ങളിങ്ങനെ...

2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 

State School Sports Festival thrissur arrangements completed sts
Author
First Published Oct 13, 2023, 5:47 PM IST

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന്‌ മന്ത്രി അറിയിച്ചു. 2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. 

സബ് ജൂനിയർ ബോയ്സ് ആന്റ് ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്സ് ആന്റ് ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്സ് ആന്റ് ഗേൾസ് (അണ്ടർ 19) എന്നീ 6 കാറ്റഗറികളിലായി 3000 ത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്. ഇതിൽ പകുതി ആൺകുട്ടികളും, പകുതി പെൺകുട്ടികളും ഉൾപ്പെടുന്നു. 350 ഓളം ഒഫീഷ്യൽസ്, ടീം മാനേജേഴ്സ്, പരിശീലകർ എന്നിവർ ഈ മേളയിൽ പങ്കെടുക്കും. 64-ാമത് സ്കൂൾ കായിക മേള, ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്. ഇതേ മാതൃകയിൽ ഈ വർഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ദേശീയ സ്കൂൾ മത്സരങ്ങൾ നവംബർ രണ്ടാം വാരം നടക്കുന്നതിനാലും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ 9 വരെ ഗോവയിൽ നടക്കുന്നതിനാലുമാണ് സംസ്ഥാന കായികോത്സവം ഈ വർഷം നേരത്തെ നടത്തേണ്ടി വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ഉപജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിസ്പ്ലേ ബോർഡ്‌ , ഫോട്ടോ ഫിനിഷ് ക്യാമറ, വിൻഡ് ഗേജ്, ഫൗൾ സ്റ്റാർട്ട്‌ ഡിറ്റക്ടർ, സ്റ്റാർട്ട്‌ ഇൻഡിക്കേറ്റ് സിസ്റ്റം, എൽ ഇ ഡി വാൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

എസ്.എസ്.വി (സ്പോർട്സ് സ്പെസിക് വോളന്റിയർസ്) ആയി അറുപതോളം പേരെ സജ്ജീകരിക്കും. ഒഫിഷ്യൽസിനും വോളന്റിയേർസിനും ഉള്ള പ്രത്യേക ഓറിയന്റേഷൻ ഉണ്ടായിരിക്കുന്നതാണ്. സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രൗണ്ടിൽ 1000 പേർക്ക് ഒരേസമയം ഇരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള ഭക്ഷണ ശാലയും ക്രമീകരിച്ചിട്ടുണ്ട്. ബെദനി സ്കൂൾ ഗ്രൗണ്ട് ആണ് വാർമിംഗ് അപ് ഏരിയ. അലോപ്പതി, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, സ്പോർട്സ് ഫിസിയോതെറാപ്പി, ആംബുലൻസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന മെഡിക്കൽ ടീം സജ്ജീകരിക്കുന്നതാണ്. 

മത്സരങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം സംപ്രേഷണം ഉണ്ടായിരിക്കും. മത്സര ഫലങ്ങൾ, മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ എന്നിവ ഉടൻ തന്നെ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുളള സ്ക്രീനിലൂടെയും www.sports.kite.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും അറിയിക്കുന്നതാണ്. കായികമേളയുടെ വിജയത്തിനായി 17 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നതായിരിക്കും. കായികോത്സവത്തിനോട് അനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം ഒക്ടോബർ 16-ന് രാവിലെ തേക്കിൻകാട് മൈതാനത്തു നിന്നും ആരംഭിക്കും. വൈകുന്നേരം 5 മണിയോട് കൂടിയാണ് ദീപശിഖ കുന്നംകുളത്ത് എത്തുന്നത്. 17 ന് രാവിലെ 7 മണിക്കു മത്സരങ്ങൾ  ആരംഭിക്കുകയും രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുകയും ചെയ്യും. 

6 വർഷം കൊണ്ട് 12 ലേറെ സർക്കാർ ജോലികൾ; വില്ലേജ് ഓഫീസിലെ ​ഗുമസ്തനിൽ നിന്ന് ഐപിഎസിലേക്ക്; പ്രചോദനമാണ് പ്രേം!

തുടർന്ന് വൈകീട്ട് 3.30 ന് കുട്ടികളുടെ മാർച്ച് പാസ്റ്റും, ദീപശിഖ തെളിയിക്കലും ഉത്ഘാടന സമ്മേളനവും ആണ്. ഉത്ഘാടനത്തിനു ശേഷം വിവിധ സ്കൂളുകളിലെ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് മത്സരങ്ങൾ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് 8.30-ന് അവസാനിക്കും. മറ്റ് ദിവസങ്ങളിൽ രാവിലെ 6.30 ന് മത്സരങ്ങൾ ആരംഭിച്ച് വൈകുന്നേരം 8.30 -ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 20-ന് വൈകീട്ട് 4 മണിക്ക് സമാപന സമ്മേളനവും, സമ്മാന ദാനവും നടക്കും.

15 ഓളം സ്കൂളുകളിലായിട്ടാണ് കുട്ടികളുടെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കായിക താരങ്ങളുടെ യാത്രയ്ക്കായി വിവിധ സ്കൂളുകളിൽ നിന്നും 20-ഓളം ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ട്. കുന്നംകുളം നഗരസഭ, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അതോറിറ്റി തുടങ്ങിയ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങൾക്ക് 2000/- രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 1500/- രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 1250/ രൂപയും സർട്ടിഫിറ്റും മെഡലും നൽകുന്നതാണ്. മത്സരത്തിൽ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ സമ്മാനതുക നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരാകുന്ന കുട്ടികൾക്ക് 4 ഗ്രാം സ്വർണ്ണ പതക്കം സമ്മാനമായി നൽകും. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായികതാരങ്ങൾക്ക് 4000 രൂപ വച്ച് സമ്മാന തുക നൽകും. ബെസ്റ്റ് സ്കൂൾ ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി നാൽപ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായി നൽകും.

6 മണിക്കൂർ അച്ഛനൊപ്പം ഇഷ്ടികക്കളത്തിൽ ജോലി, 5 മണിക്കൂർ സ്വയം പഠനം; നീറ്റ് പരീക്ഷയില്‍ 720 ല്‍ 516 മാര്‍ക്ക്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios