ഗില്ലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയതിന് പിന്നാല ക്രിസ് വോക്സ് മിന്നും ഫോമിലുള്ള ഗില്ലിനെ മടക്കി ഇന്ത്യയെ ഞെട്ടിച്ചു.
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 387 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ കെ എല്‍ രാഹുലും 19 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുല്‍-പന്ത് സഖ്യം ഇതുവരെ 38 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 242 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്സും ബെന്‍ സ്റ്റോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തകര്‍ത്തടിച്ച് തുടക്കം പിന്നാലെ വീണു
ലഞ്ചിന് ശേഷം ഇംഗ്ലണ്ടിനെ 387 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ക്രിസ് വോക്സ് എറിഞ്ഞ ആദ്യ പന്ത് തന്ന ബൗണ്ടറി കടത്തിയ ജയ്സ്വാള്‍ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ അടക്കം13 റണ്‍സടിച്ചു. എന്നാല്‍ നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ആദ്യ ടെസ്റ്റിനിറങ്ങിയ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകളില്‍ പതറിയ ജയ്സ്വാള്‍ ബീറ്റണായതിന് പിന്നാലെ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങി.
തിരിച്ചുവരവിലെ തന്‍റെ മൂന്നാം പന്തിലാണ് ആര്‍ച്ചര്‍ വിക്കറ്റെടുത്തത്. എന്നാല്‍ ആര്‍ച്ചര്‍ പലവട്ടം പരീക്ഷിച്ചെങ്കിലും രാഹുലും കരുണും വീഴാതെ പിടിച്ചു നിന്നു. ചായക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്ത ഇന്ത്യയെ രാഹുലും കരുണും ചേര്‍ന്ന് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി നല്ല തുടക്കം മുതലാക്കാനാവാതെ കരുണ്‍ വീണു. സ്റ്റോക്സിന്‍റെ പന്തില്‍ ജോ റൂട്ടിന്‍റെ തകര്‍പ്പൻ ക്യാച്ചിലാണ് ഇത്തവണ കരുണ്‍(40) വീണത്. കരുണിനെ പിടികൂടിയതോടെ ടെസ്റ്റില്‍ 211 ക്യാച്ചുകളുമായി റൂട്ട് രാഹുല്‍ ദ്രാവിഡിനെ മറികടന്നു.
നാലാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കരുതലോടെയാണ് തുടങ്ങിയത്. ഗില്ലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയതിന് പിന്നാല ക്രിസ് വോക്സ് മിന്നും ഫോമിലുള്ള ഗില്ലിനെ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ക്രിസ് വോക്സിന്‍റെ പന്തില്‍ ഗില്ലിനെ ജാമി സ്മിത്ത് കൈയിലൊതുക്കുകയായിരുന്നു. വിക്കറ്റിന് തൊട്ടടുത്ത് കീപ്പ് ചെയ്തായിരുന്നു സ്മിത്തിന്‍റെ തകര്‍പ്പൻ ക്യാച്ച്. പിന്നീടെത്തിയ റിഷഭ് പന്തിനെ കൈവിരലിലെ പരിക്ക് അലട്ടിയെങ്കിലും രാഹുലിനൊപ്പം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ രണ്ടാം ദിനം145 റണ്‍സിലെത്തിച്ചു.
ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബുമ്ര
നേരത്തെ 251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിനുശേഷം 387റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ട്രിപ്പിള്‍ സ്ട്രൈക്കില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ 271-7 എന്ന സ്കോറില്‍ പതറിയ ഇംഗ്ലണ്ടിനെ ജാമി സ്മിത്തിന്‍റെയും ബ്രെയ്ഡന്‍ കാര്‍സിന്‍റെയും അര്‍ധസെഞ്ചുറികളാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്മിത്ത് 51 റണ്‍സെടുത്തപ്പോള്‍ കാര്‍സ് 56 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 84 റണ്‍സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര കരിയറിലാദ്യമായി ലോര്‍ഡ്സില്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതും രവീന്ദ്ര ജഡേജ ഒരു വിക്കറ്റുമെടുത്തു.