ടി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി. അവസാന യോഗ്യതാ മത്സരത്തില്‍ നെതർലൻഡ്‌സിനെതിരെ തോറ്റെങ്കിലും ജേഴ്‌സിയെക്കാൾ മികച്ച നെറ്റ് റൺറേറ്റ് നിലനിർത്താനായതാണ് ഇറ്റലിക്ക് നേട്ടമായത്. 

മിലാന്‍: അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടി ഫുട്ബോള്‍ രാജാക്കൻമാരായ ഇറ്റലി. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിതോടെയാണ് അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഇറ്റലി ടി20 ലോകകപ്പിന് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സിനെതിരെ ഇറ്റലി ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും ജേഴ്സിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താനായാതാണ് അസൂറിപ്പടക്ക് നേട്ടമായത്.

നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സടിച്ചപ്പോള്‍ 16.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓറഞ്ച് പട ലക്ഷ്യത്തിലെത്തി. ജയത്തോടെ നെതര്‍ലന്‍ഡ്സും ഇറ്റലിക്കൊപ്പം യുറോപ്യന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിന്ന് ലോകകപ്പ് യോഗ്യത നേടി. നേരത്തെ സ്കോട്‌ലന്‍ഡിനെതിരെ അട്ടിമറി വിജയം നേടിയിട്ടും ജേഴ്സി നെറ്റ് റണ്‍റേറ്റില്‍ പിന്നിലായിപ്പോയതിനാല്‍ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. 15 ഓവറിനുള്ളില്‍ ഇറ്റലിയെ നെതര്‍ലന്‍ഡ്സ് തോല്‍പ്പിച്ചാല്‍ മാത്രമെ ജേഴ്സിക്ക് നെറ്റ് റണ്‍റേറ്റില്‍ ഇറ്റലിയെ മറികടന്ന് ലോകകപ്പ് യോഗ്യത നേടാനാവുമായിരുന്നുള്ളു.

ജേഴ്സിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ അവസാന പന്തില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ജേഴ്സി ലക്ഷ്യത്തിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയും സ്കോട്‌ലന്‍ഡിനെ 11 റണ്‍സിന് വീഴ്ത്തിയിരുന്നു. മുന്‍ ഓസ്ട്രേലിയന്‍ താരം ജോ ബേണ്‍സ് ആണ് ഇറ്റലിയുടെ ക്യാപ്റ്റൻ.

2014-2020 കാലഘട്ടത്തില്‍ ഓസ്ട്രേലിയക്കായി 23 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരമാണ് ജോ ബേണ്‍സ്. 2024ല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ടി20 ലോകകപ്പില്‍ അമേരിക്ക, കാനഡ, ഉഗാണ്ട, പാപ്പുവ ന്യൂഗിനിയ നേപ്പാള്‍ ടീമുകള്‍ ടി20 ലോകകപ്പില്‍ അരങ്ങേറിയിരുന്നു. ആദ്യ ലോകകപ്പ് കളിച്ച അമേരിക്ക പാകിസ്ഥാനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക