ജോസേട്ടനെ ബഹുദൂരം പിന്നിലാക്കി സഞ്ജു; രാജസ്ഥാന്‍ കുപ്പായത്തില്‍ മറ്റൊരുതാരത്തിനുമില്ലാത്ത അപൂര്‍വ റെക്കോര്‍ഡ്

Synopsis
രാജസ്ഥാന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള് താരമായ സഞ്ജു രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്‌ലറെ(3055) ബഹുദൂരം പിന്നിലാക്കിയിരുന്നു
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ അപൂര്‍വനേട്ടം സ്വന്തമാക്കി നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു ഇന്നലെ രാജസ്ഥാന്‍ കുപ്പായത്തില്‍ 4000 റണ്‍സ് പിന്നിട്ടു. ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 15 റണ്‍സ് കൂടിയായിരുന്നു 4000 റണ്‍സെന്ന നാഴിക്കല്ല് പിന്നിടാന്‍ സഞ്ജുവിന് വേണ്ടിയിരുന്നത്. 31 പന്തില്‍ 41 റണ്‍സെടുത്ത സഞ്ജു വൈഭവ് സൂര്യവന്‍ശിക്കൊപ്പം രണ്ടാം വിക്കറ്റില്‍ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി.
രാജസ്ഥാന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്‌ലറെ(3055) ബഹുദൂരം പിന്നിലാക്കിയിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിങ്ക്യാ രഹാനെയാണ്(2810) രാജസ്ഥാന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്തെ ബാറ്റര്‍.
ഷെയ്ന്‍ വാട്സണ്‍(2372), യശസ്വി ജയ്സ്വാള്‍(2166), റിയാന്‍ പരാഗ്(1563), രാഹുല്‍ ദ്രാവിഡ്(1276), സ്റ്റീവ് സ്മിത്ത്(1070), യൂസഫ് പത്താന്‍(1011), ഷിമ്രോണ്‍ ഹെറ്റ്മെയര്‍(953) എന്നിവരാണ് രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ പത്ത് ബാറ്റര്‍മാര്‍. ഐപിഎല്ലില്‍ ഒരു ടീമിനായി മാത്രം 4000ല്‍ അധികം റണ്‍സ് നേടുന്ന ലോകത്തിലെ ഏഴാമത്തെ ബാറ്റററുമാണ് സഞ്ജു. ആര്‍സിബിക്കായി 8509 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലിയാണ് ഒരു ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. മുംബൈ ഇന്ത്യൻസിനായി 5758 റൺസ് നേടിയ രോഹിത് ശര്‍മയാണ് രണ്ടാമത്.
ചെന്നൈക്കായി എം എസ് ധോണി(4865), സുരേഷ് റെയ്ന(4687), ആര്‍സിബിക്കായി എ. ബി ഡിവില്ലിയേഴ്സ്(4491), ഹൈദരാബാദിനായി ഡേവിഡ് വാര്‍ണര്‍(4014) എന്നിവരാണ് ഒരു ടീമിനായി സഞ്ജുവിനെക്കാള്‍ കൂടുതല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചിട്ടുള്ള സഞ്ജു 177 മത്സരങ്ങളില്‍ 4679 റൺസാണ് ആകെ നേടിയത്. ഇതില്‍ 149 മത്സരങ്ങളും രാജസ്ഥാന്‍ കുപ്പായത്തിലും 28 മത്സരങ്ങള്‍ ഡല്‍ഹി കുപ്പായത്തിലുമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിലെ കൈവരിലിന് പരിക്കേറ്റ സഞ്ജു ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് കളിച്ചത്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ചുറിയുമായി എല്ലാ സീസണിലെയും പോലെ നന്നായി തുടങ്ങിയ സഞ്ജുവിന് പിന്നീട് അടിതെറ്റി. ആദ്യ ഏഴ് കളിക്കുശേഷം വീണ്ടും പരിക്കിന്‍റെ പിടിയിലായ സഞ്ജു ടീമില്‍ നിന്ന് പുറത്തായപ്പോള്‍ റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്.
പരിക്കുമാറിയുള്ള തിരിച്ചുവരവില്‍ പഞ്ചാബിനെതിരെ തിളങ്ങാനാവാതിരുന്ന സഞ്ജു ഇന്നലെ ചെന്നൈക്കെതിരെ 31 പന്തില്‍ 41 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സീസണിലാകെ ഒമ്പത് കളികളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 285 റൺസെ ഇത്തവണ സഞ്ജുവിന് നേടാനായുള്ളു.ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ 25ാമതാണ് സഞ്ജു. 14 മത്സരങ്ങളില്‍ 559 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനായപ്പോള്‍ 393 റണ്‍സുമായി റിയാന്‍ പരാഗ് പതിമൂന്നാം സ്ഥാനത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക