Asianet News MalayalamAsianet News Malayalam

വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം! ചുരുങ്ങിയ ചെലവിൽ സേവനം, വലിയ അവസരങ്ങൾ ഇതാ

പരമാവധി സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒഡേപെക് പ്രവർത്തിക്കുന്നത്. ഇത്തരം സേവനത്തിന് നാമമാത്രമായ സർവ്വീസ് ചാർജ് മാത്രമാണ് ഒഡേപെക് തൊഴിൽ അന്വേഷകരിൽ നിന്ന് ഈടാക്കുന്നത്.

Anyone who wants to work abroad should know this Low cost service btb
Author
First Published Jan 11, 2024, 7:06 PM IST

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദേശ രാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തൊരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ബഹുഭൂരിപക്ഷവും സ്വകാര്യ ഏജൻസികളാണ്. പരമാവധി സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒഡേപെക് പ്രവർത്തിക്കുന്നത്. ഇത്തരം സേവനത്തിന് നാമമാത്രമായ സർവ്വീസ് ചാർജ് മാത്രമാണ് ഒഡേപെക് തൊഴിൽ അന്വേഷകരിൽ നിന്ന് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവൽ ഡിവിഷനും ഒഡേപെക്കിന് കീഴിൽ പ്രവർത്തിക്കുന്നു. വിദേശ റിക്രൂട്ട്‌മെന്റ്, എയർ ടിക്കറ്റിംഗ് എന്നീ മേഖലകൾക്കു പുറമെ പാക്കേജ്ഡ് ടൂർ, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ മേഖലകളിൽ കൂടി ഒഡേപെക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

നാളിതുവരെ പതിനായിരത്തോളം റിക്രൂട്ട്‌മെന്റുകളാണ് ഒഡേപെക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നടന്നിട്ടുള്ളത്. നഴ്‌സ്, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, എൻജിനീയർ, ടീച്ചർ, തുടങ്ങി വിവിധ വിഭാഗം ജീവനക്കാരെ ഗൾഫ് രാജ്യങ്ങൾ, മാലിദ്വീപ്, യു കെ, ബെൽജിയം, ജർമ്മനി, ഉസ്‌ബെക്കിസ്ഥാൻ, തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. തുർക്കിയിലെ കപ്പൽ നിർമാണ ശാലയിലേക്കുള്ള ടെക്‌നീഷ്യന്മാരുടെയും, ബെൽജിയത്തിലേക്കും ജർമ്മനിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരുടെയും, യു എ ഇയിലേക്കുള്ള വനിതാ ടെക്‌നിഷ്യൻമാരുടെയും വിസ, മറ്റുയാത്രാ രേഖകൾ എന്നിവയുടെ വിതരണം ആണ് ഇന്നിവിടെ നടക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേരിൽ അറുപത്തിരണ്ട് പേരാണ് ഈ മാസം തുർക്കിയിലേക്ക് യാത്രയാകുന്നത്. ഒഡേപെക് മുഖേന ബെൽജിയത്തിലേക്കു യാത്ര തിരിക്കുന്ന മൂന്നാമത്തെ ബാച്ച് നഴ്‌സുമാരാണ് ഇന്ന് ഇവിടെ എത്തിയിട്ടുള്ളത്. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ബാച്ചിലെ മുപ്പത്തിയഞ്ച് നഴ്സുമാരാണ് ഡച്ച് ഭാഷാ പരിശീലനം വിജയകരമായി പൂർത്തിയാക്കി ഈ മാസം ബെൽജിയത്തിലേക്ക് യാത്രയാകുന്നത്. തികച്ചും സൗജന്യമായ ഭാഷ പരിശീലനത്തിൽ ഏർപ്പെട്ടവർക്ക് ആറുമാസക്കാലം സ്‌റ്റൈപെൻഡും ലഭിച്ചിരുന്നു.

ഒഡേപെകിന്റെ മറ്റൊരു പ്രധാന പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജർമ്മൻ ഭാഷയിൽ പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാരും ഇന്നിവിടെ സന്നിഹിതരാണ്. ജർമ്മനിയിലേക്ക് നഴ്‌സുമാർക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റും രജിസ്‌ട്രേഷൻ നേടുന്നതിന് ആവശ്യമായ ജർമ്മൻ ഭാഷാ പരിശീലനവും ഒഡേപെക് തന്നെ സൗജന്യമായി നൽകുന്നതാണ്. ജർമൻ ഭാഷയുടെ ബി വൺ ലെവൽ പാസാകുന്ന നഴ്‌സുമാർക്ക് അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി റ്റു ലെവൽ പരീക്ഷ പൂർത്തിയാക്കുന്നതിന് അനുസരിച്ച് രജിസ്റ്റേഡ് നഴ്‌സായി മാറുന്നതിനും അവസരമുണ്ട്. പദ്ധതിയുടെ ഈ ഭാഗമായി രണ്ടായിരത്തി ഇരുപത്തിനാലിൽ എണ്ണൂറോളം നഴ്‌സുമാർക്കാണ് ഒഡെപെക് പരിശീലനം നൽകുന്നത്.

കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദേശ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ് (ഒ.ഡി.ഇ.പി.സി) ലിമിറ്റഡ് തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഒരു പൊതുമേഖല സ്ഥാപനമാണ്. ഇന്ത്യയിൽ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ റിക്രൂട്ട്മെന്റ് ഏജൻസിയുമാണ് ഒഡേപെക്. മിനിസ്ട്രി ഓഫ് എക്‌സ്‌ടേണൽ അഫയേഴ്‌സിന്റെ അംഗീകാരത്തോടെ വളരെ സുതാര്യവും വിശ്വസനീയവുമായ രീതിയിലാണ് ഒഡെപെക് പ്രവർത്തിക്കുന്നത്. 

നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്കും വിദഗ്ദരും അവിദഗ്ദരും അർദ്ധ വിദഗ്ദരുമായ തൊഴിലാളികൾക്കുമുള്ള വിദേശ അവസരങ്ങൾ പരമാവധി ഒഡേപക്കിലൂടെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തുർക്കിയിലെ കപ്പൽനിർമ്മാണശാലക്കുള്ള ടെക്നീഷ്യന്മാരുടെ ആദ്യ ബാച്ചിലെ 62 പേരുടെയും ബൽജിയത്തിലേക്കുള്ള 35 നഴ്സുമാരുടെയും യു.എ.ഇയിലേക്കുള്ള 4 വനിതാ ടെക്നീഷ്യന്മാരുടെയും വിസ, നിയമന പത്രികയുടെ വിതരണവും ചടങ്ങിൽ നടന്നു. ഒഡേപെക് ചെയർമാൻ അഡ്വ. കെ. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ. എ. അനൂപ് സ്വാഗതമാശംസിച്ചു. 

1500-2000 വാട്സ് പവര്‍ റേറ്റിംഗ്, ഒരു മണിക്കൂർ ഉപയോഗിച്ചാൽ...; ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios