Asianet News MalayalamAsianet News Malayalam

കൊടിയുടെ നിറം നോക്കാതെ ഷാഫിയെ നെഞ്ചേറ്റി യുഡിഎഫും എല്‍ഡിഎഫും

തുടക്കം മുതല്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ അവസാന ലാപ്പിലാണ് ഷാഫി പിന്നിലാക്കിയത്.

LDF and UDF member applauds Shafi Parambil victory over E Sreedharan
Author
Thiruvananthapuram, First Published May 2, 2021, 10:12 PM IST

കേരളം ഉറ്റുനോക്കുന്നതായിരുന്നു പാലക്കാട്, നേമം നിയമസഭ മണ്ഡലങ്ങളിലെ മത്സരഫലം. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയതോടെയായിരുന്നു ഇത്. വോട്ടെണ്ണലിന്റെ അവസാന ലാപ്പ് വരെ എത്തിയ ശേഷമാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് മുന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത് വോട്ടെണ്ണലിന്‍റെ അവസാനഘട്ടത്തിലായിരുന്നു. 5421 വോട്ടിനായിന്നു ശിവന്‍കുട്ടിയുടെ ജയം. 

പാലക്കാട് 3763 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ജയം. നേമത്തേക്കാള്‍ മുമ്പ് ഫലം വന്നതും പാലക്കാട് നിന്നായിരുന്നു. വോട്ടണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ അവസാന ലാപ്പിലാണ് ഷാഫി പിന്നിലാക്കിയത്. തപാല്‍ വോട്ട് മുതല്‍ ശ്രീധരന്‍ പലപ്പോഴും ഷാഫിയെ ഒരു നിശ്ചിത ദൂരത്തില്‍ പിന്നിലാക്കിയിരുന്നു. ബിജെപിക്ക് പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറം മെട്രോമാന്റെ പ്രതിച്ഛായക്ക് പലയിടങ്ങളിലും വന്‍ സ്വീകാര്യത ലഭിച്ചുവെന്നാണ് വിലയിരുത്തുന്നത്. 

സ്വാധീനമേഖലകളിലെ ഉയര്‍ന്ന പോളിംഗ്, വിജയം കൊണ്ടുവരുമെന്ന് ബിജെപിയും പ്രതീക്ഷിച്ചിരുന്നു. ശ്രീധരന്റെ ആത്മവിശ്വാസവും അതുതന്നെയായിരുന്നു.കഴിഞ്ഞ തവണ മൂവായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ ഷാഫിക്ക് നല്‍കിയ പാലക്കാട് നഗരം ഇക്കുറി ശ്രീധരനൊപ്പം നിന്നു. നഗരം കടന്ന് പഞ്ചായത്തുകളിലെ വോട്ടുകളെണ്ണിയപ്പോഴാണ് മെട്രൊമാന്‍ ലീഡില്‍ പിന്നിലേക്കെത്തിയത്.  

ഒമ്പതിനായിരത്തിലധികം വോട്ടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പിരായരിയിലേക്ക്. ഇരുപത് റൗണ്ടില്‍ പതിനാറും അപ്പോഴേക്കും പിന്നിട്ടിരുന്നു. പിരായരിയിലും മാത്തൂരിലും ഷാഫി പറമ്പില്‍ ലീഡ് നേടി. കണ്ണാടിയില്‍ സുരക്ഷിതനായി വിജയമുറപ്പിച്ചതോടെ യുഡിഎഫ് ക്യാമ്പില്‍ ആശ്വാസം. ഷാഫിയുടെ ജയം കൊടിയുടെ നിറം നോക്കാതെ തന്നെ സമൂഹമാധ്യമങ്ങളും ആഘോഷിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios