വലിയ ഓസ്കാര്‍ നേട്ടം: പക്ഷെ ആര്‍ആര്‍ആര്‍ നിര്‍മ്മാതാവിനെ എവിടെയും കാണാനില്ല; കാരണം ഇതാണ്.!

Synopsis
1992 മുതല്‍ തെലുങ്ക് സിനിമ രംഗത്ത് നിര്‍മ്മാതാവായി രംഗത്തുള്ള ധനയ്യ ഇതുവരെ 22 ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ തെലുങ്കിലെ ഒരുവിധം എല്ലാ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.
ഹൈദരാബാദ്: ഓസ്‍കര്‍ തിളക്കത്തിലാണ് സംവിധായകൻ എസ് എസ് രാജമൗലിയും സംഘവും. 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം 'നാട്ടു നാട്ടു'വിനാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്‍കര്‍ ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിന് ഓസ്‍കര്‍ ലഭിച്ചത് രാജ്യം ആകെ ആഘോഷിച്ചിരുന്നു. എന്നാല്‍ 'ആര്‍ആര്‍ആര്‍' സിനിമയുടെ പ്രധാനപ്പെട്ട ഒരു വ്യക്തി ഈ ആഘോഷങ്ങളിലൊന്നും ഭാഗമാകുന്നില്ല. ഈ അസാന്നിധ്യം ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിവയ്ക്കുന്നത്.
ആര്‍ആര്‍ആര്‍ എന്ന ബ്രഹ്മണ്ഡ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഡിവിവി ധനയ്യയുടെ അസാന്നിധ്യമാണ് വാര്‍ത്തയാകുന്നത്. ഓസ്കാർ പോലുള്ള ആര്‍ആര്‍ആര്‍ ആദരിക്കപ്പെട്ട വേദിയിലൊന്നും ധനയ്യ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജമൗലിയുമായി നിർമാതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നതടക്കം വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 300 കോടിയോളം മുടക്കി നിര്‍മ്മിച്ച ചിത്രം 1200 കോടി രൂപയില്‍ അധികം കളക്ഷൻ നേടിയിരുന്നു. വിദേശ മാര്‍ക്കറ്റിലും രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
1992 മുതല്‍ തെലുങ്ക് സിനിമ രംഗത്ത് നിര്‍മ്മാതാവായി രംഗത്തുള്ള ധനയ്യ ഇതുവരെ 22 ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ തെലുങ്കിലെ ഒരുവിധം എല്ലാ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ചിത്രമാണ് ആര്‍ആര്‍ആര്‍. എന്തുകൊണ്ടാണ് ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ഓസ്കാര്‍ വരെ ലഭിച്ചിട്ടും നിര്‍മ്മാതാവ് ഒന്നും പ്രതികരിക്കാത്തത് എന്ന ചോദ്യത്തിനാണ് ഡിവിവി ധനയ്യ മറുപടി നല്‍കുന്നത്. ഓസ്കാര്‍ അവാര്‍ഡ് നേട്ടത്തിന് ശേഷം ചിത്രത്തിന്‍റെ അണിയറക്കാരെ വിളിച്ചിരുന്നോ എന്നതിന് ധനയ്യ നല്‍കിയ മറുപടി രാജമൗലിയുമായി നിർമാതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
“ഞാൻ യഥാർത്ഥത്തിൽ രാജമൗലിയുമായോ രാം ചരണുമായോ ആര്‍ആര്‍ആര്‍ സിനിമയുമായി ബന്ധപ്പെട്ടവരുമായോ ഇപ്പോള്‍ കാര്യമായ ബന്ധം ഇല്ല. ഞാൻ നിർമ്മിച്ച ഒരു ചിത്രത്തിലെ ഗാനത്തിന് ഓസ്‌കാർ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. വരും ദിവസങ്ങളിൽ ഇനിയും മികച്ച സിനിമകൾ ചെയ്യും” - എന്നാണ്. ഇതില്‍ നിന്ന് തന്നെ നിര്‍മ്മാതാവിന് ചിത്രത്തിന്‍റെ സംവിധായകന്‍ അടക്കമുള്ളവരുമായുള്ള പ്രശ്നങ്ങള്‍ വ്യക്തമാണ് എന്നാണ് ടോളിവുഡ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം ഓസ്കാര്‍ പോലുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്ക് വേണ്ടി വലിയ തുകയാണ് ആര്‍ആര്‍ആര്‍ അണിയറക്കാര്‍ ചിലവഴിച്ചത്. ഇതില്‍ നിര്‍മ്മാതാവിന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നുവെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ രാജമൗലിയും നിര്‍മ്മാതാവും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് പറയുന്നത്. ആര്‍ആര്‍ആര്‍ ചലച്ചിത്രത്തിന്‍റെ അന്താരാഷ്ട്ര ക്യാംപെയിനുകള്‍ക്ക് നിര്‍മ്മാതാവിന്‍റെ പിന്തുണയുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ സംവിധായകന്‍ രാജമൗലി അടക്കം അന്താരാഷ്ട്ര തലത്തില്‍ നല്‍കിയ വിവിധ അഭിമുഖങ്ങളില്‍ ആര്‍ആര്‍ആര്‍ നിര്‍മ്മാതാവിനെ സംബന്ധിച്ച് ഒന്നും സംസാരിച്ചുമില്ല.
കൂടാതെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഡിവിവി ധനയ്യയോട് ഓസ്‌കാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം ചോദിച്ചപ്പോൾ, ലെം ലൈറ്റില്‍ നിന്നും വിട്ടുനിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് നിർമ്മാതാവ് പറഞ്ഞത് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്തത്.
'ആര്‍ആര്‍ആര്‍' ഓസ്‍കര്‍ സ്വന്തമാക്കുന്നത് നേരിട്ടു കാണാൻ രാജമൗലി 20 ലക്ഷം നല്‍കിയോ?, സത്യം ഇതാണ്
ഓസ്കാര്‍ തിളക്കവുമായി ആര്‍ആര്‍ആര്‍ ടീം തിരിച്ചെത്തി: ഹൈദരാബാദിൽ ഉജ്ജ്വല സ്വീകരണം