Minnal Murali : പുരസ്കാര നിറവിൽ 'മിന്നൽ മുരളി'; 'ഐഡബ്യൂഎമ്മി'ൽ രണ്ട് അവാർഡുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ്.
ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിവിധ മേഖലകളിൽ ഉള്ള താരങ്ങൾ മിന്നൽ മുരളിയെ അനുകരിച്ചു കൊണ്ട് രംഗത്തെത്തി. ഇപ്പോഴിതാ പുതിയ പുരസ്കാര തിളക്കത്തിൽ നിൽക്കുകയാണ് ബോസിൽ ചിത്രം. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിൽ രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ്.
'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രമെത്തിയത്. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.
'മാഫിയ ശശി സാര്‍ എന്നെകൊണ്ട് ആക്ഷൻ ചെയ്യിച്ചു, അടികൊണ്ട് വശം കെട്ടു': ഇന്ദ്രൻസ് പറയുന്നു
മലയാളികളുടെ പ്രിയ നടനാണ് ഇന്ദൻസ്(Indrans). എത്രവലിയ നടനായാലും തന്റെ എളിമ കൊണ്ട് എപ്പോഴും അമ്പരപ്പിക്കാറുണ്ട് താരം. അതുതന്നെയാണ് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാകാൻ ഇന്ദൻസിന് സാധിച്ചതും. ഉടൽ എന്ന ചിത്രമാണ് നടന്റേതായി റിലീസ് കാത്തിരിക്കുന്നത്. ഈ അവസരത്തിൽ അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചതെന്നും ഇന്ദൻസ് കുറിക്കുന്നു.
ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.
നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഉടല്‍. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ചില ത്രില്ലിംഗ് നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നാണ് ടീസര്‍ പറയുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മെയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും.