'സനിലിന് ഉണ്ടായ ദുരവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ'; സ്വന്തം ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് അനുഭവം പറഞ്ഞ് വിജയ് മാധവ്

Synopsis
"ആ വീഡിയോ കണ്ട് കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു"
താൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയ കാര്യം കഴിഞ്ഞ ദിവസമാണ് ഗായകനും വ്ളോഗറുമായ വിജയ് മാധവ് തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചത്. 12 വർഷം മുൻപേ ഇക്കാര്യം പ്ലാൻ ചെയ്തിരുന്നു എന്നും ഇപ്പോളാണ് നടക്കുന്നതെന്നും വിജയ് പറഞ്ഞിരുന്നു. അടുത്തിടെയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി തലയോട്ടി പഴുത്ത സനിൽ എന്ന യുവാവിന്റെ വാർത്ത പുറത്തുവന്നത്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് വിജയ്. പാട്ടും പാടിയാണ് താൻ സർജറി ചെയ്തതെന്നും നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാമെന്നും വിജയ് പറയുന്നു. സനിലിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ എന്നും വിജയ് കൂട്ടിച്ചേർത്തു.
''പാട്ടും പാടി ചെയ്ത എന്റെ സർജറി... നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാം. ഒരുപാട് പേര് ഇന്നലെ എനിക്ക് സനിൽ എന്ന സഹോദരന്റെ വീഡിയോസ് അയച്ചു തന്നു. ഇപ്പോളും വന്നുകൊണ്ടേയിരിക്കുന്നു. ആ വീഡിയോ കണ്ട് കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു. ഞാൻ ചെയ്തു കഴിഞ്ഞത് കൊണ്ടും നല്ല രീതിയിൽ ഇപ്പോൾ ഇരിക്കുന്നതു കൊണ്ടും മാത്രമാണ് ഈ വീഡിയോ ഇട്ടത്. അദ്ദേഹത്തിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ, എല്ലാവരും ശ്രദ്ധിക്കുക'', വിജയ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത് തിരികെ വീട്ടിലെത്തിയ ശേഷം ദേവികയുടെയും മക്കളുടെയും റിയാക്ഷനും വിജയ് മുൻപത്തെ വീഡിയോയിൽ കാണിക്കുന്നുണ്ട്. നന്നായിട്ടുണ്ട് എന്നും പുതിയ ലുക്ക് തനിക്ക് ഇഷ്ടപ്പെട്ടു എന്നുമാണ് ദേവിക പ്രതികരിച്ചത്.