Asianet News MalayalamAsianet News Malayalam

സൗദിയിലെ ആദ്യ കിരീടത്തിനായി റൊണാള്‍ഡോ കാത്തിരിക്കണം, ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അല്‍ നസ്‌ർ ക്വാർട്ടറിൽ പുറത്ത്

നിശ്ചിത സമയത്ത് രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ റൊണാള്‍ഡോ കളിയുടെ അധികസമയത്ത് 118-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അല്‍ നസ്റിന് പ്രതീക്ഷ നല്‍കിയിരുന്നു.

Ronaldo to wait, Al-Nassr were knocked out by Al-Ain in Penalty Shoot Out of Asian Champions League
Author
First Published Mar 12, 2024, 8:20 AM IST

റിയാദ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമായ അല്‍ നസ്ര്‍ ക്വാര്‍ട്ടറില്‍ പുറത്ത്. യുഎഇ ക്ലബ്ബായ അല്‍ ഐനിനോട് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ നസ്ര്‍ തോറ്റ് പുറത്തായത്. ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ 1-0ന് തോറ്റ അല്‍ നസ്ര്‍ രണ്ടാം പാദത്തില്‍ 3-0ന് പിന്നിലായിട്ടും നാലു ഗോളുകള്‍ തിരിച്ചടിച്ച് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ 3-1ന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ റൊണാള്‍ഡോ മാത്രമാണ് അല്‍ നസ്റിനായി ലക്ഷ്യം കണ്ടത്. നിശ്ചിത സമയത്ത് രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ റൊണാള്‍ഡോ കളിയുടെ അധികസമയത്ത് 118-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അല്‍ നസ്റിന് പ്രതീക്ഷ നല്‍കിയിരുന്നു.

കളിയുടെ ആദ്യ പകുതിയില്‍ സൗഫിയാനെ റഹീമിയുടെ ഇരട്ട ഗോളില്‍(28, 45) മുന്നിലെത്തിയ അല്‍ ഐന്‍ ഇരുപാദങ്ങളിലുമായി 3-0ന്‍റെ ലീഡെടടുത്തിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അബ്ദുള്‍ റഹ്മാന്‍ ഗരീബിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച അല്‍ നസ്ര്‍ അല്‍ ഐന്‍ താരം ഖാലിദ് ഐസയുടെ സെല്‍ഫ് ഗോളില്‍ സമനില പിടിച്ചു.

72-ാം മിനിറ്റില്‍ അലക്സ് ടെല്ലസിലൂടെ അല്‍ നസ്ര്‍ ലീഡെടുത്തതോടെ  ഇരുപാദങ്ങളിലെ സ്കോറും തുല്യമായി(3-3).ഇതോടെ  മത്സരം അധിക സമയത്തിലേക്ക് നീണ്ടു. അധിക സമയത്ത് 103-ാം മിനിറ്റില്‍ സുല്‍ത്താന്‍ അല്‍ ഷംസിയിലൂടെ അല്‍ ഐന്‍ വീണ്ടും മുന്നിലെത്തി. ഇതിനുശേഷം 117-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റൊണാള്‍ഡോ വീണ്ടും ടീമിനെ ഒപ്പമെത്തിച്ചു. അധിക സമയത്തും സമനിലയായതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ അല്‍ ഐനിന്‍റെ മൂന്ന് താരങ്ങള്‍ ലക്ഷ്യം കണ്ടപ്പോള്‍ അല്‍ നസ്റിനായി റൊണാള്‍ഡോ മാത്രമാണ് ഗോളടിച്ചത്. ഇതോടെ ഷൂട്ടൗട്ടില്‍ 3-1ന് അല്‍ നസ്റിനെ മറികടന്ന് അല്‍ ഐന്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios