നഗരങ്ങളിൽ പോളിംഗ് ശതമാനം 60 പോലും കടന്നില്ല; രാജ്യം ഉറ്റുനോക്കിയ മണ്ഡലത്തിൽ കനത്ത പോളിംഗ്, കോൺഗ്രസ് പ്രതീക്ഷ
ഇന്നലെ വോട്ടെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിംഗും മണ്ഡ്യയിൽ തന്നെയാണ്. ബംഗളുരു നഗരമണ്ഡലങ്ങളിൽ ഇത്തവണയും പോളിംഗ് ശതമാനം കുറവാണ്
ബംഗളൂരു: കര്‍ണാടകയില്‍ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പോളിംഗ് ശതമാനത്തില്‍ നേരിട കുറവ്. 68.47 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട അന്തിമ പോളിംഗ് ശതമാനം. 2019ല്‍ ഇത് 68.96 ശതമാനമായിരുന്നു. കുമാരസ്വാമി മത്സരിക്കുന്ന മണ്ഡ്യയിൽ ഇത്തവണയും കനത്ത പോളിംഗ് വന്നതോടെ കടുത്ത മത്സരം നടക്കുകയാണെന്നാണ് വ്യക്തമായിട്ടുണ്ട്. 81.29 ആണ് മാണ്ഡ്യയിലെ പോളിംഗ് ശതമാനം.
ഇന്നലെ വോട്ടെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിംഗും മണ്ഡ്യയിൽ തന്നെയാണ്. ബംഗളുരു നഗരമണ്ഡലങ്ങളിൽ ഇത്തവണയും പോളിംഗ് ശതമാനം കുറവാണ്. 55 ശതമാനത്തിൽ താഴെ മാത്രമേ ബംഗളുരു നഗരമണ്ഡലങ്ങളിൽ പോൾ ചെയ്തുള്ളൂ. ഏറ്റവും കുറവ് പോളിംഗ് തേജസ്വി സൂര്യയും സൗമ്യ റെഡ്ഢിയും മത്സരിക്കുന്ന ബംഗളുരു സൗത്തിലാണ്. ഏഴ് മണ്ഡലങ്ങളിൽ 75 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.
എന്നാല്‍, ബംഗളുരുവിലെ മൂന്ന് മണ്ഡലങ്ങളിൽ 55 ശതമാനം വോട്ട് പോലും പോൾ ചെയ്തില്ല. ബംഗളുരു റൂറലിലും ഭേദപ്പെട്ട പോളിംഗ് ശതമാനം രേഖപ്പെടുത്തി. അതേസമയം, ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 10ൽ മിക്ക സീറ്റുകളും ജയിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍, കൃത്യം കണക്കുമായാണ് ഡി കെ ശിവകുമാർ എത്തിയത്. 14ൽ 10 സീറ്റും കോൺഗ്രസ് നേടുമെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. ഗ്രാമീണ ജനത, പ്രത്യേകിച്ച് സ്ത്രീകൾ കോൺഗ്രസിന് ഒപ്പം നിൽക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.