നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ; ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും വാഗ അതിർത്തി അടയ്ക്കാനും തീരുമാനം

Synopsis
പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മറുപടി നൽകിയത്. ഇന്നലെ ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു.
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യ കൈക്കൊണ്ട നടപടിക്കെതിരെ പാകിസ്ഥാൻ. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാകിസ്ഥാന്‍റെ മുന്നറിയിപ്പ്. ഷിംല കരാറിൽ നിന്ന് തല്‍ക്കാലം പിൻമാറുമെന്നും പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യാമ മേഖല അടയ്ക്കും. വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ പാക് പൗരൻമാരോട് 29നകം മടങ്ങാൻ നിർദ്ദേശിച്ചു.
സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യ കൈക്കൊണ്ട അസാധാരണ നീക്കം പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു. ഇതു കൊണ്ട് ഒന്നും അവസാനിച്ചില്ല എന്ന സന്ദേശം നൽകി കൊണ്ടാണ് ഇന്ത്യ പാക് പൗരൻമാർക്കുള്ള വീസ നിറുത്തിവയ്ക്കുന്നു എന്ന് ഇന്നാവർത്തിച്ചത്. മെഡിക്കൽ വീസ ഉള്ള പാകിസ്ഥാനികൾ അടക്കം 29ന് മുമ്പ് മടങ്ങണം എന്നും ഇന്ത്യ നിർദ്ദേശിച്ചു. സാഹചര്യം ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ സേന മേധാവിമാരും പങ്കെടുത്തു. സിന്ധു നദീജല കരാർ ലംഘിക്കുകയോ പാകിസ്ഥാനുള്ള ജലം തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നത് യുദ്ധമായി കണക്കാക്കും എന്നാണ് പാകിസ്ഥാൻറെ ഭീഷണി. പാകിസ്ഥാൻറെ പരമാധികാരം ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകും എന്നും യോഗം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വാഗ ചെക്ക്പോസ്റ്റ് പാകിസ്ഥാൻ അടയ്ക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി വയ്ക്കും. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് പാകിസ്ഥാനു മുകളിലൂടെ പറക്കാനുള്ള അനുമതി നൽകേണ്ടെന്നും യോഗം തീരുമാനിച്ചു.
അക്രമിച്ചാൽ തിരിച്ചടിക്കും എന്നാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ യോഗത്തിനു ശേഷം പറഞ്ഞത്. നിയന്ത്രണ രേഖ സ്ഥിരം ലംഘിക്കുന്ന പാകിസ്ഥാൻ ഷിംല കരാറിൽ നിന്ന് പിൻമാറും എന്ന് പറയുന്നത് വലിയ തമാശ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള നീക്കം യുഎസ്, യുകെ, റഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ച് ഇന്ത്യ വിശദീകരിച്ചു. ഇന്ത്യ പാകിസ്ഥാൻ ബന്ധം വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിലെതതി മതം ചോദിച്ച് സാധാരണക്കാരെ വധിച്ചത് കടുത്ത തിരിച്ചടി അർഹിക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. നിയന്ത്രണ രേഖയിലടക്കം സംഘർഷം രൂക്ഷമാകാൻ അന്തരീക്ഷം ഇടയാക്കും. പാകിസ്ഥാനുള്ളിലെ ഭീകര കേന്ദ്രങ്ങൾ കണ്ടെത്തി വീണ്ടും ആക്രമിക്കാനുള്ള പദ്ധതിയും ഇന്ത്യ തയ്യാറാക്കിയേക്കും. സിന്ധുനദീജല കരാറിലെ പാകിസ്ഥാനെ പൂട്ടാൻ ഇന്ത്യ നിശ്ചയിച്ചത് മറ്റൊരു യുദ്ധതതിലേക്ക് നീങ്ങാനുള്ള സാധ്യതയും ഇപ്പോൾ തള്ളിക്കളയാൻ കഴിയില്ല.
അതിനിടെ, പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി പറഞ്ഞു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷമായിരുന്നു മോദിയുടെ ശക്തമായ പ്രതികരണം. ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കശ്മീരിൽ നിരപരാധികളുടെ ജീവനെടുത്തവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ശിക്ഷ നൽകുമെന്ന് മോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. 140 കോടി ഭാരതീയരുടെ നിശ്ചയദാർഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകർക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അർധരാത്രിയിൽ സ്ത്രീകളുമായി വാക്കുതർക്കം, പിന്നാലെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 2 സ്ത്രീകളടക്കം 3 പേർ പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം