ജൂലൈ 9ന് മുകർബ ചൗക്കിനും ആസ്ദ്പൂറിനും ഇടയിൽ 5 മണിക്കൂർ വരെയാണ് ഗതാഗത കുരുക്ക് നീണ്ടത്

ദില്ലി: കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ബുധനാഴ്ച ദില്ലിയിൽ മോഡൽ ടൗൺ മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. കനത്ത മഴയിൽ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് ഗതാഗത കുരുക്ക് നീണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥൻ രോഹിണി സർക്കിളിലേക്ക് സ്ഥലം മാറ്റിയത്. വടക്ക് പടിഞ്ഞാറൻ ദില്ലിയിലെ മുകർബ ചൗക്കിനും ആസാദ്പൂറിനും ഇടയിലുള്ള ഭാഗത്താണ് വേനൽമഴയ്ക്ക് പിന്നാലെ വെള്ളക്കെട്ട് രൂക്ഷമായത്.

ദീപക് ശർമ്മ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി എടുത്തത്. ട്രാഫിക് സ്പെഷ്യൽ പൊലീസ് കമ്മീഷണ‍‍ർ കെ ജഗദേശനാണ് നടപടിയെടുത്തത്. ജൂലൈ 9ന് മുകർബ ചൗക്കിനും ആസ്ദ്പൂറിനും ഇടയിൽ 5 മണിക്കൂർ വരെയാണ് ഗതാഗത കുരുക്ക് നീണ്ടത്. മഴക്കാലത്തിന് മുന്നോടിയായ വെള്ളക്കെട്ടിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് നി‍ർദ്ദേശങ്ങൾ നൽകിയിട്ടും ഗതാഗത കുരുക്ക് രൂക്ഷമായതിന് പിന്നാലെയാണ് നടപടി. നിർണായക സമയത്തൊന്നും തന്നെ ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമായില്ലെന്നും ഇത് സാധാരണ ജനത്തിന് സാരമായി ബാധിച്ചുവെന്നും വിശദമാക്കിയാണ് നടപടി.

ലഭിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും വെള്ളക്കെട്ട് അടക്കമുള്ള സംഭവങ്ങളിൽ തന്റെ സർക്കിളിൽ മികച്ച രീതിയിൽ സേവനം ചെയ്തില്ലെന്നും സ്ഥലം മാറ്റ ഉത്തരവിൽ വിശദമാക്കുന്നു. ബുധനാഴ്ച വൈകുന്നേരം രൂക്ഷമായ മഴയാണ് ദില്ലിയിലുണ്ടായത്. ഓടകൾ വൃത്തിയാക്കുന്നതടക്കമുള്ള പ്രവർത്തികൾക്ക് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടിരുന്നു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആയിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം