പാകിസ്ഥാൻ അത് ചെയ്തു ഇത് ചെയ്തുവെന്ന് പറയുന്ന വിദേശമാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു
ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളുമാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നും അജിത് ഡോവൽ വ്യക്തമാക്കി.
പാകിസ്ഥാൻ അത് ചെയ്തു ഇത് ചെയ്തുവെന്ന് പറയുന്ന വിദേശമാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു. പറയുന്നതുപോലെ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തള്ളി കളഞ്ഞുകൊണ്ട് അജിത് ഡോവൽ തുറന്നടിച്ചത്.
"പാകിസ്ഥാൻ അത് അത് ചെയ്തു ഇത് ചെയ്തുവെന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. പാകിസ്ഥാന്‍റെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകര്‍ന്നതിന്‍റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോ? ഇന്ത്യക്ക് അവര്‍ കനത്ത നാശം വിതച്ചുവെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തുവിടാനാകുമോ? അതെല്ലാം അവര്‍ വെറുതെ എഴുതിവിടുകയായിരുന്നു"- അജിത് ഡോവൽ പറഞ്ഞു.
പാകിസ്ഥാന്‍റെ ഉള്‍പ്രദേശങ്ങളിലുള്ള തീവ്രവാദ താവളങ്ങളിലേക്ക് വളരെ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിൽ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളിൽ നാശനഷ്ടം വ്യക്തമാണ്. മെയ് പത്തിന് മുമ്പും അതിനുശേഷവുമുള്ള പാകിസ്ഥാനിലെ 13 വ്യോമ താവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാൽ തന്നെ എല്ലാം വ്യക്തമാകും. പാകിസ്ഥാനിലെ വ്യോമ താവളങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് കാണിച്ചുകെടാുത്തു.
ഇതിലും വലിയ നാശനഷ്ടം ഉണ്ടാക്കാനാകും. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്. അതിൽ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. അതിര്‍ത്തി പ്രദേശങ്ങളിലെ അല്ലാതെ പാകിസ്ഥാന്‍റെ ഉള്‍പ്രദേശത്തെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് കൃത്യമായ ആക്രമണത്തിലൂടെ തകര്‍ത്തത്. വെറും 23 മിനുട്ടാണ് അതിനുവേണ്ടി വന്ന സമയം. ഇന്ത്യയ്ക്ക് ഒരു നാശനഷ്ടവും ഉണ്ടായിരുന്നില്ല. എന്നിട്ടും ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ പലതും എഴുതിയെന്നും അജിത് ഡോവൽ വിമര്‍ശിച്ചു.