ലണ്ടനിലെ ആശുപത്രിയിൽ വിമാന അപകടത്തിൽ മരിച്ച രഞ്ജിതയ്ക്ക് സഹപ്രവർത്തകർ അനുസ്മരണം അർപ്പിച്ചു.

ലണ്ടൻ: അഹമ്മദാബാദിൽ വിമാന അപകടത്തിൽപ്പെട്ട് മരണപ്പെട്ട രഞ്ജിതയ്ക്ക് ആദരം അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. ലണ്ടനിലെ പോർട്‌സ്മൗത്തിലുള്ള ക്വീൻ അലക്സാണ്ട്ര എൻ.എച്ച്.എസ്. ആശുപത്രിയിലെ സഹപ്രവർത്തകരാണ് ഹൃദയ സ്പർശിയായ അനുസ്മരണം അർപ്പിച്ചു. ആശുപത്രിയുടെ പൂന്തോട്ടത്തിൽ നടന്ന ചടങ്ങിൽ, കാർഡിയാക് മെഡിസിൻ യൂണിറ്റ് മാനേജർ മാർത്ത മഗേറ്റ്സി മുഗൈഷി അധ്യക്ഷനായി.

ലോക സംഗീത ദിനമായ ഇന്നലെ രഞ്ജിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങൾ സങ്കടത്തോടെ സഹപ്രവർത്തകർ ഏറ്റുപാടി. രഞ്ജിതയുടെ ചിത്രത്തിന് മുന്നിൽ പൂക്കളർപ്പിച്ച സഹപ്രവർത്തകർ, നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് അനുശോചന കുറിപ്പുകളും തയ്യാറാക്കി. മലയാളികളും വിദേശികളുമടക്കം മുന്നൂറിലധികം പേർ ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. രഞ്ജിതയോടുള്ള ആദരവും സ്നേഹവും വെളിവാക്കുന്നതായിരുന്നു ചടങ്ങ്. 

അതേസമയം, രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രിമാരായ ശിവൻകുട്ടി, ജി ആർ അനിൽ, എം എ ബേബി, എം വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം ഉടന്‍ ജന്മനാടായ പത്തനംതിട്ട പുല്ലാടേക്ക് കൊണ്ടുപോകും.

രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കരം. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.