Asianet News MalayalamAsianet News Malayalam

മുംബൈ ഇന്ത്യന്‍സിന് ആദ്യ പ്രഹരം! ഹൈദരാബാദിനെതിരെ വെല്ലുവിളി ഏറ്റെടുത്ത് രോഹിത്- ഗ്രീന്‍ സഖ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ കരുത്തിലാണ് 200 റണ്‍സ് നേടിയത്.നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തിയത് ആകാശ് മധ്വാളാണ്.

mumbai indians lost first wicket against sunrisers hyderabad in crucial match saa
Author
First Published May 21, 2023, 6:09 PM IST

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. വാംഖഡെ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒന്നിന് 60 എന്ന നിലയിലാണ് മുംബൈ. രോഹിത് ശര്‍മ (30), കാമറൂണ്‍ ഗ്രീന്‍ (15) എന്നിവരാണ് ക്രീസില്‍. ഇഷാന്‍ കിഷന്റെ (14) വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ കരുത്തിലാണ് 200 റണ്‍സ് നേടിയത്.നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തിയത് ആകാശ് മധ്വാളാണ്. ഹൈദരാബാദിനെതിരെ തോല്‍പ്പിച്ചാല്‍ മാത്രം മുംബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം. 

മൂന്നാം ഓവറിന്റെ അവസാന പന്തിലാണ് ഇഷാന്‍ മടങ്ങുന്നത്. ഓരോ സിക്‌സും ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ ഭുവനേശ്വറിന്റെ സ്ലോബോളില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി. അഞ്ചാം ഓവറില്‍ രോഹിത് നല്‍കിയ അവസരം ഹൈദരാബാദ് ഫീല്‍ഡര്‍ വിട്ടുകളഞ്ഞു. വാംഖഡെ സ്റ്റേഡിയത്തില്‍ ഗംഭീര തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിവ്രാന്ദ്- മായങ്ക് സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ 14-ാ ഓവറില്‍ വിവ്രാന്ദിനെ പുറത്താക്കി ആകാശ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിവ്രാന്ദിന്റെ ഇന്നിംഗ്‌സ്. മൂന്നാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനൊപ്പം 34 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം മായങ്കും മടങ്ങി. നാല് സിക്‌സും എട്ട്  ഫോറും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. ക്ലാസന്‍ (18), ഗ്ലെന്‍ ഫിലിപ്‌സ് (1), ഹാരി ബ്രൂക്ക് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എയ്ഡന്‍ മാര്‍ക്രം (13), സന്‍വീര്‍ സിംഗ് (4) പുറത്താവാതെ നിന്നു. ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.  

14-ാം വയസില്‍ പിതാവിനെ നഷ്‌ടം, ഐപിഎല്‍ അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ്; ആരാണ് വിവ്രാന്ത് ശര്‍മ്മ?

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗര്‍വാള്‍, വിവ്രാന്ദ് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക്, നിതീഷ് റെഡ്ഡി, ഗ്ലെന്‍ ഫിലിപ്‌സ്, സന്‍വീര്‍ സിംഗ്, മായങ്ക് ദാഗര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ 14 റണ്‍സിനായിരുന്നു മുംബൈ ജയിച്ചത്. അവസാന അഞ്ച് കളിയില്‍ മൂന്നിലും മുംബൈ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരു ജയം മാത്രമാണുള്ളത്. ഈ സീസണില്‍ വാംഖഡെയില്‍ 213, 200, 183 റണ്‍സ് വിജയലക്ഷ്യങ്ങള്‍ പോലും അനായാസം പിന്തുടര്‍ന്ന് ജയിച്ചതാണ് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യം. വാംഖഡെയില്‍ സൂര്യകുമാര്‍ യാദവ് അസാമാന്യ ഫോമിലാണെന്നതും അവരുടെ പ്രതീക്ഷ കൂട്ടുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios