സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോർട്ടം നടത്തി.

ആലപ്പുഴ: അമ്പലപ്പുഴ പുന്നപ്രയിൽ ഡോൾഫിൻ്റെ ജഡമടിഞ്ഞു. പുന്നപ്ര ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപമാണ് ജഡമടിഞ്ഞത്. തലക്ക് മുറിവേറ്റ നിലയിലായിരുന്നു ഡോൾഫിന്റെ ജഡം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോർട്ടം നടത്തി. മരണ കാരണമറിയാൻ ജഡത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചശേഷം ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപത്ത് മറവു ചെയ്തു.

ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും തോട്ടപ്പള്ളി തീരദേശ പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലിൽ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്. നേരത്തെ തറയിൽക്കടവ് ഭാഗത്ത്‌ ഡോൾഫിന്റെ ജഡവും പുറക്കാട് രണ്ട് ഭീമൻ തിമിംഗലങ്ങളുടെ ജഡവുമടിഞ്ഞിരുന്നു. കപ്പലപകടത്തിന് ശേഷം തീരത്ത് ഡോൾഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നത് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.