'സിഎഎയിൽ നിലപാട് പറയേണ്ടി വരും, രാഹുലിന്റെ ചാവക്കാട്ടെ റാലി മാറ്റിയത് അതുകൊണ്ട്'; കടുപ്പിച്ച് സുനിൽകുമാർ
അതേസമയം, ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാഹുലിന്റെ കേരള സന്ദർശനം മാറ്റിയതെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് അറിയിച്ചത്. ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിൽ രാഹുൽ പങ്കെടുക്കേണ്ട പരിപാടികൾ ഇതോടെ ഒഴിവാക്കുകയായിരുന്നു
തൃശൂർ: പൗരത്വ നിയമത്തിനെതിരായ നിലപാട് പറയേണ്ടിവരും എന്നതിനാലാണ് കോൺഗ്രസ് ചാവക്കാട്ടെ രാഹുൽ ഗാന്ധിയുടെ റാലി ഒഴിവാക്കിയതെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. ലീഗിന്റെ കൊടി ഒഴിവാക്കാനും വേണ്ടിയാണ് റാലി മാറ്റിയത് മതന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടത്. എൽഡിഎഫ് നേരിട്ട് രാഷ്ടീയം പറഞ്ഞാണ് വോട്ട് തേടുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാഹുലിന്റെ കേരള സന്ദർശനം മാറ്റിയതെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് അറിയിച്ചത്.
ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിൽ രാഹുൽ പങ്കെടുക്കേണ്ട പരിപാടികൾ ഇതോടെ ഒഴിവാക്കുകയായിരുന്നു. കേരളത്തിൽ ഇന്നലത്തോടെ പരസ്യ പ്രചാരണം അവസാനിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്.
അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.