Asianet News MalayalamAsianet News Malayalam

വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സംസ്ഥാന ബജറ്റ്,നവകേരള നയരേഖയിലെ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാകുന്നു

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കെഎന്‍ ബാലഗോപാല്‍ തന്നെ നയംമാറ്റം പ്രഖ്യാപിച്ചത് കൗതുകമായി

kerala open to foreign investment
Author
First Published Feb 5, 2024, 1:14 PM IST

തിരുവനന്തപുരം:സിപിഎമ്മും എല്‍ഡിഎഫും പതിറ്റാണ്ടുകളായി എതിര്‍ത്ത് കൊണ്ടിരുന്ന വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സ്വാഗതമോതുന്ന നയംമാറ്റമാണ്  പുതിയ ബജറ്റിന്‍റെ മുഖമുദ്ര. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കെഎന്‍ ബാലഗോപാല്‍ തന്നെ നയംമാറ്റം പ്രഖ്യാപിച്ചത് കൗതുകമായി.രണ്ട് വര്‍ഷം മുന്‍പ് എറണാകുളം സമ്മേളനത്തില്‍ വച്ച് പിണറായി വിജയന്‍  അവതരിപ്പിച്ച നവകേരള നയരേഖയിലെ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാകുകയാണ്.

2016 ജനുവരി 29 നാണ് ടിപിശ്രീനിവാസനെ  എസ്എഫ് ഐ പരസ്യമായി തല്ലിവീഴ്ത്തിയത് .ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് വിദേശ നിക്ഷേപത്തിനും വിദേശ സര്‍വകലാശാലകള്‍ക്കുമായി വാദിച്ചതായിരുന്നു കേരളത്തിലെ ഇടത് വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ കാരണം. അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും , എഐെസ്എഫും എഐവൈഎഫുമൊക്കെ വിദേശ നിക്ഷേപത്തിനെതിരാണ്. സിപിഎമ്മും സിപിഐയും  സംസ്ഥാന ദേശീയ തലങ്ങളില്‍ ശക്തമായ വിദേശ നിക്ഷേപ വിരുദ്ധ നിലപാട് സ്വീകരിച്ച് വിദ്യാര്‍ഥി യുവജന സംഘടനകള‍്‍‍ക്ക് എല്ലാ പ്രോത്സാഹനവും ചെയ്ത് കൊടുത്തു. എ‍ഡിബി വിരുദ്ധ സമരം മുതല്‍ സ്വാശ്രയ വിരുദ്ധ സമരം വരെ അസംഖ്യം സമരമുഖങ്ങള് കേരളത്തെ പിടിച്ച് കുലുക്കി. കൂത്ത്പറമ്പ് വെടിവയ്പും തുടര്‍ സമരങ്ങളും കേരളത്തിന്‍റെ വിപ്ലവചരിത്രത്തില്‍  എഴുതി ചേര്‍ത്തവര്‍ തന്നെ പില്‍ക്കാലത്ത് നയം മാറ്റി.

എറണാകുളം സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖയുടെ കാതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപവും വിദേശ സര്‍വകലാശാലകള്‍ക്ക് കളമൊരുക്കുന്നതുമായിരുന്നു.കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസും അംഗീകാരം നല്‍കിയതോടെ പൂര്‍വകാല സമരമുദ്രാവാക്യങ്ങളെല്ലാം വിസ്മൃതിയിലായി. എസ്എഫ്ഐയുടെയുും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാ നേതൃപദവികളിലിരുന്ന് സ്വാശ്രയവിരുദ്ധ, വിദേശ നിക്ഷേപ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കെഎന്‍ ബാലഗോപാല്‍ തന്നെ ഒടുവില്‍ നയം മാറ്റവും പ്രഖ്യാപിച്ചു.കൂത്ത് പറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ തണ്ടൊടിഞ്ഞിട്ടും വാടാത്ത ചെമ്പനിനീര്‍ പൂവെന്ന് പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുമ്പോഴാണ് പാര്‍ട്ടിയും സര്‍ക്കാരും സ്വാകാര്യനിക്ഷേപത്തിനായി വാതില്‍ മലര്‍ക്കെ തുറന്നിടുന്നത്

Follow Us:
Download App:
  • android
  • ios