ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിംഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ
അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടര്‍ക്ക് സ്വന്തമായി ഇവിഎമ്മില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലങ്കില്‍ മാത്രമേ ഓപ്പണ്‍ വോട്ട് അനുവധിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം
കോഴിക്കോട്: ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടര്‍ക്ക് സ്വന്തമായി ഇവിഎമ്മില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലങ്കില്‍ മാത്രമേ ഓപ്പണ്‍ വോട്ട് അനുവധിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. ഈ കാര്യങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വോട്ടറുടെ താല്പര്യപ്രകാരം അവര്‍ക്ക് വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ കൂട്ടാളിയെ അനുവദിക്കുകയുള്ളൂ.
വോട്ടര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ കൂട്ടാളിയെ വോട്ടിംഗ് കംപാര്‍ട്ട്മെന്റ് വരെ മാത്രമേ അനുവദിക്കാവൂ. അതിനകത്തേക്ക് കൂട്ടാളിയെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നാണ് വ്യവസ്ഥയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഓപ്പണ്‍ വോട്ടിനോട് അനുബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശം.
കോഴിക്കോട് രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓപ്പൺ വോട്ട് മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.