വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താൻ 3 ആഴ്ച ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന് പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ
മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. പഴയ വാർത്തയുടെ സ്ക്രീൻ ഷോട്ടായിരുന്നു ഇയാൾ ഉപയോഗിച്ചത്.
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന് ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഷറഫുദ്ദീന് വ്യാജ പ്രചരണത്തിനായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യൽ മീഡിയ പട്രോളിങിലാണ് വ്യാജ പ്രചരണം കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പോലീസ് ജില്ലകളിലും സാമൂഹിക മാധ്യമ നിരീക്ഷണസെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.