Asianet News MalayalamAsianet News Malayalam

'വസ്തുത തീരുമാനിക്കുന്നത് ആൻ്റണി രാജുവാണോ, സർക്കാർ എതിർത്തതാണോ പ്രശ്നം?'; തൊണ്ടിമുതൽ കേസില്‍ സുപ്രീംകോടതി

ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു  കൃത്യമം നടത്തിയെന്നായിരുന്നു കേസ്.

supreme court criticise against antony raju on evidence tampering case
Author
First Published Apr 19, 2024, 12:57 PM IST

ദില്ലി: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിലെ വസ്തുകളെ കുറിച്ച് ബോധ്യമുണ്ടെന്ന നീരീക്ഷണവുമായി സുപ്രീംകോടതി. കേസിൽ ആൻ്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതപരമായ പിഴവുണ്ടെന്നും തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ വാദിച്ചപ്പോളാണ് കോടതിയുടെ നീരീക്ഷണം. 

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാൻഷു ധൂലിയ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാൽ പിഴവ് ചൂണ്ടിക്കാട്ടിയതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നേരത്തെ സംസ്ഥാന സർക്കാർ ആൻ്റണി രാജുവിന് അനൂകുല നിലപാട് ആയിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോൾ നിലപാട് മാറിയതാണോ പ്രശ്നമെന്നും കോടതി ചോദിച്ചു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടർന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി. 

നേരത്തെ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു  കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്‍റണി രാജു സമര്‍പ്പിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലം സർക്കാർ വൈകിപ്പിക്കുന്നതിന് എതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെയാണ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ അന്റണി രാജുവിനായി അഭിഭാഷകൻ ദീപക് പ്രകാശ് ഹജാരായി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.

Follow Us:
Download App:
  • android
  • ios