മൂന്ന് വയസുകാരി കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് സംശയം; ബന്ധുക്കളുടെ മൊഴിയെടുത്ത് പൊലീസ്

Synopsis
കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരിയായ മകൾ കല്യാണിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അന്വേഷണം ഊർജിതം. കേസിൽ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ അച്ഛൻ സുഭാഷിന്റെ മൊഴി ഉടൻ എടുക്കും. സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഭര്‍ത്താവ് സുഭാഷിന്‍റെ ആരോപണം.
സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് സന്ധ്യയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്നാണ് ഭർത്താവ് സുഭാഷിന്‍റെ പക്ഷം. കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കുറുമശേരിയിലേക്ക് പോകുന്നതിനിടെ കുഞ്ഞുമായി അരമണിക്കൂറിലേറെ സന്ധ്യ ആലുവ മണപ്പുറത്ത് ചെലവിട്ടെന്ന് ഓട്ടോ ഡ്രൈവർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. സന്ധ്യയെ ആലുവ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ്. സന്ധ്യയെ കാക്കനാട് വനിതാ ജയിലാണ് പാർപ്പിച്ചിരിക്കുന്നത്. നാളെ തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയേക്കും.
കേസിൽ കുട്ടിയുടെ അച്ഛന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് റൂറൽ എസ്പി ഇന്നലെ അറിയിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച് കുടുംബത്തിൽ ആർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടർമാരുടെ വിദഗ്ധ ഉപദേശത്തിനുശേഷമാവും സന്ധ്യയുടെ മാനസികനില പരിശോധിക്കുക. കൊലപാതകത്തിന്റെ കൃത്യമായ കാരണം വരും ദിവസങ്ങളിൽ അന്വേഷണത്തിൽ മനസ്സിലാകുമെന്നും റൂറൽ എസ്പി എം ഹേമതല വ്യക്തമാക്കി.