തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്കൂൾ ബസ്! ചിത്രം പുറത്തുവിട്ട് സിപിഎമ്മിന് എന്തുമാകാമോയെന്ന് സിദ്ധിഖിൻ്റെ ചോദ്യം
സി പി എമ്മിന് എന്തുമാവാം എന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സ്കൂൾ ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സിദ്ധിഖ് ചൂണ്ടികാട്ടി
കൽപ്പറ്റ: വയനാട്ടിൽ ആനി രാജയുടെ പ്രചരണത്തിനായി വ്യാപകമായി സ്കൂൾ ബസുകൾ ഉപയോഗിച്ചെന്ന ആരോപണവുമായി യു ഡി എഫ് രംഗത്ത്. ചെങ്കൊടി കെട്ടിയ സ്കൂൾ ബസിന്‍റെ ചിത്രമടക്കം പുറത്തുവിട്ടുകൊണ്ട് ടി സിദ്ധിഖാണ് ആരോപണവുമായി രംഗത്തെത്തിയത്. സി പി എമ്മിന് എന്തുമാവാം എന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സ്കൂൾ ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സിദ്ധിഖ് ചൂണ്ടികാട്ടി. ചട്ടവിരുദ്ധമായി സ്‌കൂൾ ബസ് വിട്ടുനൽകിയ കാര്യത്തിൽ പ്രതികരിക്കാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സിദ്ധിഖിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
കൽപ്പറ്റയിൽ ഇന്ന് എൽ ഡി എഫ് നടത്തിയ റോഡ് ഷോയിൽ ആളുകളെ എത്തിക്കാൻ വ്യാപകമായി സ്കൂൾ ബസുകൾ ഉപയോഗിച്ചു. സിപിഎമ്മിന് എന്തുമാവാം എന്നത് അംഗീകരിക്കാൻ കഴിയില്ല. സ്കൂൾ ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് നിലനില്‍ക്കെയാണ് സിപിഎം പ്രതിരോധ റാലിക്ക് വേണ്ടി സ്കൂള്‍ ബസ് ഉപയോഗിച്ചത്. സ്വകാര്യ വ്യക്തിയുടേതാണെങ്കിൽ പോലും സ്കൂൾ ബസായി ഉപയോഗിക്കുന്ന വാഹനങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല… സ്‌കൂൾ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ചട്ടവിരുദ്ധമായി സ്‌കൂൾ ബസ് വിട്ടുനൽകിയ കാര്യത്തിൽ പ്രതികരിക്കാൻ അധികൃതർ തയ്യാറാകണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം