സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ വിവിധ വർക്ക് ഷോപ്പുകളിൽ നിന്നും സ്പെയർപാർട്സ് ഉൾപ്പടെ മോഷ്ടിച്ച് മറിച്ച് വിൽപ്പന നടത്തിയിരുന്ന പ്രതിയെ പിടികൂടി പൊലീസ്. നിരവധി വാഹന മോഷണ കേസുകളിലേയും കാണിക്കവഞ്ചി കവർച്ചാ കേസുകളിലേയും പ്രതിയായ നെടുമങ്ങാട് കൊല്ലങ്കാവ് സ്വദേശി ജിബിനെയാണ് (28 ) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ആറ്റിങ്ങൽ, നെയ്യാറ്റിൻകര ഭാഗങ്ങളിൽ വർക്ക്ഷോപ്പുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെ നെടുമങ്ങാട് വച്ച് അറസ്റ്റു ചെയ്തത്. കല്ലമ്പാറ, കൊല്ലങ്കാവ്, പനവൂർ, പോത്തൻകോട് തുടങ്ങിയ സ്ഥലങ്ങളിലെ വർക്ക്ഷോപ്പുകളിൽ നിന്ന് ബാറ്ററികൾ, ഡ്രില്ലിംഗ് മെഷീൻ, കട്ടിംഗ് മെഷീൻ, മറ്റ് ഉപകരണങ്ങൾ എന്നിവ കവർന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

ഇരുപതിൽ പരം മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്നു പൊലീസ് അറിയിച്ചു. കല്ലമ്പാറയിലെ ടൂവീലർ വർക്ക് ഷോപ്പിൽ നിന്നും പൂട്ട് തകർത്ത് വാഹനങ്ങളുടെ പൊളിച്ചു വച്ചിരുന്ന എൻജിൻ ഉൾപ്പെടെയുള്ള സാധനങ്ങളും സ്പെയർപാർട്സുകളും ടൂൾസും കഴിഞ്ഞ ദിവസം കവർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.