വീണ് പരിക്കേറ്റ അസം സ്വദേശിക്കായി 72 മണിക്കൂറില്‍ 3600 കിലോമീറ്റർ താണ്ടി എമർജൻസി റസ്ക്യൂ ടീം
കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ ആസാം സ്വദേശിയായ 18 കാരനെ 3 ദിവസം കൊണ്ട് 3600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു സ്വദേശത്ത് എത്തിക്കുകയായിരുന്നു.
ആലപ്പുഴ: അപകടത്തിൽ പരിക്കേറ്റ രോഗിയെയും വഹിച്ച് 72 മണിക്കൂർ കൊണ്ട് 3600 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ആസാമിൽ എത്തിച്ച് എമർജൻസി റസ്ക്യൂ ടീം പ്രവർത്തകർ. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ ആസാം സ്വദേശിയായ 18 കാരനെ 3 ദിവസം കൊണ്ട് 3600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു സ്വദേശത്ത് എത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായിരുന്നു പരിക്കേറ്റ യുവാവ്.
Read More: വരൻ ഉക്രൈനിൽ, വധു പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ, അങ്ങനെ രജിസ്റ്റർ വിവാഹവും ഓൺലൈനായി
ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകരും മെഡിബീറ്റ്സ് എമർജൻസി സർവീസ് ഹരിപ്പാട് ആംബുലൻസ് ഡ്രൈവർമാരുമായ അനൂപ് മോഹനൻ, അപ്പു രാഹുൽ, സബിൻ പുളുക്കിഴ് എന്നിവരാണ് ദൗത്യം ഏറ്റടുത്ത് വിജയിപ്പിച്ചത്. രാത്രിയും പകലും ഒരേ പോലെ വാഹനം ഓടിച്ചാണ് ഇവർ ലക്ഷ്യത്തിൽ എത്തിച്ചേർന്നത്. തിങ്കളാഴ്ച രാവിലെ 11.30 ന് പുറപ്പെട്ട ഇവർ വ്യാഴാഴ്ച രാവിലെ 11.15 ന് അസം നാഗയോൺ ജില്ലയിലെ സിംഗരി ബസാറിൽ എത്തുകയായിരുന്നു.