പണിമുടക്ക് പ്രഖ്യാപിച്ച ദിവസം തുറന്നു പ്രവര്‍ത്തിച്ച ഹോട്ടലിന് മുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും അക്രമി സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു

തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാലുവായ് സ്വദേശി വടാശേരി വീട്ടില്‍ ലുട്ടു എന്ന് വിളിക്കുന്ന അനീഷ്, തിരുവെങ്കിടം പനങ്ങോടത്ത് പ്രസാദ്, ഇരിങ്ങപ്പുറം കുളങ്ങര സുരേഷ് ബാബു, മാവിന്‍ചുവട് പുതുവീട്ടില്‍ മുഹമ്മദ് നിസാര്‍, കാരക്കാട് കക്കാട്ട് രഘു എന്നിവരെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ. ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ നടയിലെ സൗപര്‍ണിക ഹോട്ടലിന് നേരെയായിരുന്നു ആക്രമണം.

ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച ദിവസം തുറന്നു പ്രവര്‍ത്തിച്ച ഹോട്ടലിന് മുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും അക്രമി സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. അറസ്റ്റിലായ അഞ്ച് പേരും വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഭാരവാഹികളാണെന്ന് പൊലീസ് വിശദമാക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ. പ്രീത ബാബു, എ.എസ്.ഐമാരായ പി.എ. അഭിലാഷ്, കെ. സാജന്‍, എ.എസ്. വിനയന്‍, സി.പി.ഒമാരായ വി.ആര്‍. ശ്രീനാഥ്, ഗഗേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം