'മാസ്ക് ധരിച്ച് 2 പേർ; സിപിഎം പ്രവര്‍ത്തകന്റെ ഓട്ടോയിൽ യാത്ര, നിർത്തിച്ചത് പുഴയോരത്ത്'; പിന്നാലെ ക്രൂരമർദ്ദനം
'അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍ കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.'
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം പ്രവര്‍ത്തകനും നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്.
മാസ്ക് ധരിച്ചെത്തിയ രണ്ട് പേരാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലിനീഷ് പറഞ്ഞു. 'ഇരുവരും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍ കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്ത് എത്തിയപ്പോള്‍ ഇവര്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആളുകള്‍ അധികം ഇല്ലാത്ത സ്ഥലം ആയതിനാല്‍ അവര്‍ ഭീഷണിപ്പെടുത്തി ഓട്ടോ നിര്‍ത്തിക്കുകയായിരുന്നു.' ഓട്ടോ നിര്‍ത്തിയ ഉടനെ രണ്ട് പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ലിനീഷ് പറഞ്ഞു. പരുക്കേറ്റ ലിനീഷ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കെഎസ്ഇബി ഓഫീസ് ആക്രമണം: 15 പേര്‍ക്കെതിരെ കേസ്
കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസ് ആക്രമണക്കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തെന്ന് പന്തീരാങ്കാവ് പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷന്‍ ഓഫീസില്‍ അക്രമമുണ്ടായത്. പന്തീരാങ്കാവ്, അത്താണി, മണക്കടവ് ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചതോടെ ഒരു സംഘം ആളുകള്‍ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഓഫീസിലെ ബോര്‍ഡ് തകര്‍ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവര്‍സിയറെ അസഭ്യം പറഞ്ഞെന്നുമാണ് പരാതി. സ്ഥാപനത്തിന്റെ ഗ്രില്‍സ് അടച്ചു പൂട്ടിയതു കൊണ്ടാണ് ഓവര്‍സിയര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ജീവനക്കാര്‍ പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 15 പേര്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
വ്യാപക പരിശോധന: പിടിയിലായവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം; കുടുങ്ങിയവരില്‍ ട്രക്ക് ഡ്രൈവര്‍മാരും