ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചത് കഞ്ചാവ്; 20 വർഷം തടവും രണ്ട് ലക്ഷം പിഴയും, ശിക്ഷ വിധിച്ചു
പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് 2021 ജൂലൈ 30ന് രാത്രിയാണ് എക്സൈസ് പിടികൂടിയത്.
മലപ്പുറം: മലപ്പുറത്ത് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവിന് ശിക്ഷിച്ച് കോടതി.
2,000,00 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി (26), സനിൽ കുമാർ (32) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി. ബൊലേറോ പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് 2021 ജൂലൈ 30ന് രാത്രിയാണ് എക്സൈസ് പിടികൂടിയത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ആർ പ്രദീപ് കുമാറും സംഘവും എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം ടി ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം വച്ചായിരുന്നു കഞ്ചാവുമായി വന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം, കണ്ണൂർ തളിപ്പറമ്പിൽ എക്സൈസ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എക്സൈസ് 5.096 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ആസിഫിനെ അറസ്റ്റ് ചെയ്തത്. സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്.
എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുരേഷ് പിയുടെ നേതൃത്വത്തിൽ (ഗ്രേഡ്) അസി: എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, രാജേഷ്.കെ, (ഗ്രേഡ്) പ്രിവൻ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ റെനിൽ കൃഷ്ണൻ.പി.പി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.
കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗിൽ വലിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.