പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ട്യൂഷൻ സെന്‍റർ നടത്തിപ്പുകാരനായ അധ്യാപകനെതിരെ പുതിയ പോക്സോ കേസ്. 13 കാരനുനേരെ ലൈംഗിക അതിക്രമം നടത്തിയതിന് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു.
പത്തനംതിട്ട: പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അധ്യാപകനെതിരെ പുതിയ കേസ്. കഴിഞ്ഞയാഴ്ചയെടുത്ത പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ട്യൂഷൻ സെന്‍റര്‍ നടത്തിപ്പുകാരനായ അധ്യാപനാണ് രണ്ടാമതും പോക്സോ കേസിൽ പ്രതിയായത്. ജയിലിലെത്തി ആറന്മുള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കിടങ്ങന്നൂർ ജംഗ്ഷനിലെ സെന്‍റ് മേരീസ് കോളേജ് ട്യൂഷൻ സെന്‍റർ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ കിടങ്ങന്നൂർ കാക്കനാട്ട് പുതു പറമ്പിൽ വീട്ടിൽ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടർ ( 62) ആണ് അറസ്റ്റിലായത്. മെഴുവേലി സ്വദേശിയായ 13 കാരന്‍റെ മൊഴിപ്രകാരമാണ് ആറന്മുള പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. 28ന് വൈകിട്ട് നാലരയ്ക്കാണ് ഇരുവരോടും ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്.
ഇവിടെ പഠിക്കുന്ന മറ്റൊരു 13 കാരനുനേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30നാണ് ആദ്യ പോക്സോ കേസ് എടുത്തത്. പ്രതിയെ ഉടനടി ആറന്മുള പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവരികയുമാണ്. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്‍റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും, കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു.
ഇയാൾ തന്‍റെ കാലുകളും തോളും കുട്ടികളെകൊണ്ട് തടവിപ്പിക്കുക പതിവായിരുന്നെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇനി വയ്യെന്ന് പറഞ്ഞു കുറേക്കഴിഞ്ഞു കൈകൾ പിൻവലിച്ചപ്പോഴാണ് ലൈംഗികമായി വിദ്യാർത്ഥികളെ ഇയാൾ കൈകാര്യം ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ആറന്മുള പൊലീസ് ഇന്നലെ ഫോർമൽ അറസ്റ്റ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.