നാട്ടികയിൽ സ്ത്രീകളുടെ മാല കവർന്ന് രണ്ടംഗ സംഘം, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം കടയുടമയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു...
തൃശൂർ: നാട്ടിക ചേർക്കരയിലും തളിക്കുളം കച്ചേരിപ്പടിയിലും ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ട് വീട്ടമ്മമാരുടെ മാല കവർന്നു. നാട്ടിക ചേർക്കരയിൽ നിന്ന് ദേശീയപാതയിലേക്കുള്ള ഇടറോഡിൽ ഇന്ന് രാവിലെ ആറരയോടെയാണ് ആദ്യ മാല പൊട്ടിക്കൽ നടന്നത്. ഇതുവഴി നടന്നുപോവുകയായിരുന്ന ചേർക്കര സ്വദേശി സുമാനയുടെ മാല പിന്നിൽ നിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിക്കുകയായിരുന്നു.
നഷ്ടപ്പെട്ട മാല മുക്ക്പണ്ടം ആയിരുന്നു. ഇതിന് പിന്നാലെയാണ് തളിക്കുളം കച്ചേരിപ്പടിയിൽ സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം കടയുടമ ഷാഹിദയുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തത്. രണ്ട് സംഭവങ്ങളിലും ഒരേ സംഘമാണെന്നാണ് കരുതുന്നത്. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാടാനപ്പള്ളി, വലപ്പാട് പൊലീസ് അന്വേഷണം തുടങ്ങി.
നിയന്ത്രണം വിട്ട് കാർ ഹോട്ടൽ ജീവനക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, സ്കൂട്ടർ യാത്രികയ്ക്കും പരിക്ക്, നില ഗുരുതരം
കല്‍പ്പറ്റ: വയനാട് താഴെ മുട്ടിലില്‍ ഡബ്ല്യുഎംഒ കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്കേറ്റു.
സ്‌കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍ കോളനിയിലെ രുഗ്മണിക്കുമാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശൂശ്രഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.