പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേര് എഴുതാൻ ഡയറി; മദ്യവിൽപ്പന ശാലകളിൽ വിജിലൻസ് മിന്നൽ പരിശോധന, 2ലക്ഷം പിടികൂടി
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറി മദ്യ കമ്പനി ജീവനക്കാരിൽ നിന്നും വിജിലൻസ് കണ്ടെടുത്തു.
പാലക്കാട്: മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് റെയ്ഡ്. സ്വകാര്യ മദ്യക്കമ്പനികളിൽ നിന്ന് ജീവനക്കാർ കമ്മീഷൻ തുക കൈപ്പറ്റുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വിവിധ ഔട്ട്ലെറ്റുകളിലെ കമ്മീഷൻ നൽകാനായി കരുതിയിരുന്ന 2 ലക്ഷത്തിലധികം രൂപയും വിജിലൻസ് സംഘം കണ്ടെടുത്തു.
സ്വകാര്യ കമ്പനികളുടെ മദ്യ വിൽപ്പന ഉയർത്താനായി എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മദ്യ വിതരണക്കമ്പനിയിൽ നിന്ന് കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിലെ ചില ജീവനക്കാർ കമ്മീഷൻ കൈപ്പറ്റുന്നുവെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് സംഘം മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലയിൽ പരിശോധന നടത്തിയത്. മുണ്ടൂർ ഔട്ട്ലെറ്റിലെ ജീവനക്കാർക്ക് സ്വകാര്യ കമ്പനികളിലെ ജീവനക്കാർ നൽകിയ 8000 രൂപ പിടിച്ചെടുത്തു.
ഇതു കൂടാതെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരിൽ നിന്നാണ് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരിൽ വച്ച് രണ്ടു ലക്ഷത്തിലധികം രൂപ പിടികൂടി.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറി മദ്യ കമ്പനി ജീവനക്കാരിൽ നിന്നും വിജിലൻസ് കണ്ടെടുത്തു.
മദ്യവില്‍പ്പന ശാലയിലെ രജിസ്റ്ററുകളിലും ഗുരുതര ക്രമക്കേട് കണ്ടെത്തി. കമ്മീഷൻ കൈപ്പറ്റിയ ജീവനക്കാർക്കെതിരെയും കൈക്കൂലി നൽകാൻ എത്തിയ സ്വകാര്യ മദ്യക്കമ്പനി ജീവനക്കാർക്കെതിരെയും നടപടിയെടുക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. തട്ടിപ്പ് വ്യക്തമായതോടെ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കാനൊരുങ്ങുകയാണ് വിജിലൻസ്.