മാലിന്യക്കൂമ്പാരങ്ങളില്‍ ഇപ്പോഴും സ്വര്‍ണ്ണത്തിന്റെ അംശങ്ങളും പല്ലാഡിയം, റോഡിയം പോലുള്ള അപൂര്‍വ പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളും

ലയാളികൾക്ക് കെജിഎഫ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് യാഷിന്റെ മാസ്മരിക പ്രകടനവും ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത സിനിമയായിരിക്കും. എന്നാൽ യഥാർത്ഥ കെജിഎഫ്, അതായത് കോലാർ ഗോൾഡ് ഫീൽഡ്സ്, ഇപ്പോഴും വലിയൊരു നിധി ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. 24 വർഷം മുമ്പ് അടച്ചുപൂട്ടിയ കെജിഎഫ് വീണ്ടും മിന്നിത്തിളങ്ങാൻ ഒരുങ്ങുകയാണോ? ഈ സ്വർണഖനിയില്‍ പ്രതീക്ഷയർപ്പിച്ചിച്ച് കെജിഎഫിലെ ഒമ്പത് കൂറ്റന്‍ മാലിന്യക്കൂമ്പാരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ക്ക് കേന്ദ്ര ഖനന മന്ത്രാലയം തുടക്കമിട്ടിരിക്കുകയാണ്. സ്വര്‍ണത്തരികളുള്ള ഈ മാലിന്യങ്ങള്‍ക്ക് 30,000 കോടി രൂപ വരെ വിലമതിപ്പുണ്ടെന്ന് 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാലിന്യക്കൂമ്പാരങ്ങളില്‍ ഇപ്പോഴും സ്വര്‍ണ്ണത്തിന്റെ അംശങ്ങളും പല്ലാഡിയം, റോഡിയം പോലുള്ള അപൂര്‍വ പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേല നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എസ്ബിഐ ക്യാപിനെ നിയോഗിച്ചിട്ടുണ്ട്. അടുത്ത 18-24 മാസത്തിനുള്ളില്‍ ലേലം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 'ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 9,000 രൂപയായി വില ഉയര്‍ന്നതോടെ, ഒരു ടണ്ണില്‍ നിന്ന് ഒരു ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്താല്‍ പോലും ലാഭകരമാണ്,

36,000 കോടിയുടെ അവശിഷ്ടം! 2021-ല്‍ ഖനന മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ നോണ്‍-ഫെറസ് മെറ്റീരിയല്‍സ് ടെക്‌നോളജി ഡെവലപ്മെന്റ് സെന്റര്‍ (NFTDC) നടത്തിയ പഠനത്തില്‍, ഈ മാലിന്യങ്ങളില്‍ നിന്ന് ഒരു ടണ്ണിന് കുറഞ്ഞത് 2 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് നേരത്തെയുള്ള കണക്കുകളുടെ ഇരട്ടിയാണ്! ഏകദേശം 30 ദശലക്ഷം ടണ്‍ വരുന്ന ഈ മാലിന്യങ്ങളില്‍ നിന്ന്, ഒരു ഗ്രാം സ്വര്‍ണ്ണത്തിനും പല്ലാഡിയത്തിനും 6,000 രൂപ എന്ന ഏറ്റവും കുറഞ്ഞ വില കണക്കാക്കിയാല്‍ പോലും, 36,000 കോടി രൂപയുടെ മൂല്യം കണക്കാക്കപ്പെടുന്നു. ഉയര്‍ന്ന വിലയുള്ള റോഡിയത്തിന്റെ സാന്നിധ്യം ഈ മൂല്യം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

ഒരു നൂറ്റാണ്ടിന്റെ ആവശ്യം! വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷം, ഈ മാലിന്യങ്ങള്‍ ലേലം ചെയ്യാന്‍ 2024 ജൂണില്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. 2001-ല്‍ അടച്ചുപൂട്ടിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്റെ (ബിജിഎംഎല്‍) ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ മാലിന്യക്കൂമ്പാരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. അതേ സമയം കഴിഞ്ഞ 24 വര്‍ഷമായി 1,400 കിലോമീറ്റര്‍ വരുന്ന ഭൂഗര്‍ഭ തുരങ്കങ്ങളില്‍ വിഷമുള്ള സയനൈഡ് കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. മിക്ക യന്ത്രങ്ങളും തുരുമ്പിച്ചതും കാലഹരണപ്പെട്ടതുമാണ്. ഖനനം പുനരുജ്ജീവിപ്പിക്കാന്‍ വലിയ നിക്ഷേപം ആവശ്യമായി വരും.

'മിനി ഇംഗ്ലണ്ടി'ന്റെ ഉയര്‍ച്ചയും താഴ്ചയും..തിരിച്ചുവരുമോ കെജിഎഫ്? ഒരുകാലത്ത് തണുത്ത കാലാവസ്ഥയും യൂറോപ്യന്‍ വാസ്തുവിദ്യയും ആംഗ്ലോ-ഇന്ത്യന്‍ ജനങ്ങളും കാരണം 'മിനി ഇംഗ്ലണ്ട്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കെജിഎഫ്, ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ സ്വര്‍ണ്ണ ഖനിക്കും ഏഷ്യയിലെ ആദ്യത്തെ വൈദ്യുതീകരിച്ച ഖനന പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ്. 1902-ല്‍ ബ്രിട്ടീഷുകാര്‍ 220 കിലോമീറ്റര്‍ അകലെയുള്ള ശിവാനസമുദ്രത്തില്‍ ഒരു ജലവൈദ്യുത നിലയം സ്ഥാപിച്ചത് കെജിഎഫിന് വൈദ്യുതി നല്‍കാനായിരുന്നു. ഇത് ലോകത്തില്‍ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിച്ച ഖനന നഗരമാക്കി കെജിഎഫിനെ മാറ്റി. ഖനനരംഗത്തെ ഈ കുതിച്ചുചാട്ടം മദ്രാസ് പ്രസിഡന്‍സിയില്‍ നിന്ന് തമിഴ്, തെലുങ്ക് തൊഴിലാളികളെയും, ആംഗ്ലോ-ഇന്ത്യന്‍ സൂപ്പര്‍വൈസര്‍മാരെയും, പഞ്ചാബി ഗാര്‍ഡുകളെയും, ബ്രിട്ടീഷ് എഞ്ചിനീയര്‍മാരെയും ആകര്‍ഷിച്ചു. ഇത് ബംഗ്ലാവുകള്‍, ഗോള്‍ഫ് കോഴ്സുകള്‍, ആശുപത്രികള്‍, ക്ലബ്ബുകള്‍ എന്നിവയുള്ള ഒരു ടൗണ്‍ഷിപ്പിന് രൂപം നല്‍കി. 1930-ഓടെ 30,000-ത്തിലധികം ആളുകള്‍ ഖനികളില്‍ ജോലി ചെയ്തിരുന്നു.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇപ്പോള്‍ ഒരുമിച്ച് നില്‍ക്കുകയും സയനൈഡ് രഹിത സാങ്കേതികവിദ്യ ലഭ്യമാവുകയും സ്വര്‍ണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍, കെജിഎഫ് എന്ന ഈ പ്രേതനഗരത്തിന് ഒടുവില്‍ ഒരു രണ്ടാം ജന്മം ലഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇത് ഇന്ത്യയുടെ ധാതു ഉത്പാദനത്തിന് ഉത്തേജനം നല്‍കുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.