എല്ലാവർക്കും നന്ദി, യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് ദുബൈ എയർപോട്ട് സിഇഒ
വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ദുബൈ: കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ഖേദം പ്രകടിപ്പിച്ച് ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
'യുഎഇയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ പെയ്തതാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചതും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തത്. ഞങ്ങളുടെ അതിഥികളുടെ ക്ഷേമത്തിനും ദുബൈ രാജ്യാന്തര വിമാനത്താവളം സാധാരണ പ്രവർത്തന ഷെഡ്യൂളിലേക്ക് തിരികെയെത്തിക്കാനുമാണ് ഞങ്ങൾ പരിശ്രമിച്ചത്. വിമാനത്താവളം സാധാരണ പ്രവര്‍ത്തന ഷെഡ്യൂളിലേക്ക് തിരിച്ചെത്തുന്നതോടെ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്രയും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും. നിലവിലെ സാഹചര്യം സവിശേഷമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, ഞങ്ങൾ എത്രയും വേഗം സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ദുബൈ എയർപോർട്ട് ടീം, എയർലൈൻ പങ്കാളികൾ, വാണിജ്യ പങ്കാളികൾ, സേവന ദാതാക്കൾ എന്നിവർ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടുന്നതിൽ ഞങ്ങൾ ക്ഷമയോടെയും ദൃഢനിശ്ചയത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്തെ ഞങ്ങളുടെ അതിഥികളുടെ ക്ഷമയും സഹകരണവും അഭിനന്ദനം അര്‍ഹിക്കുന്നു. യാത്രക്കാർക്ക് അനുഭവപ്പെട്ട നിരാശയ്ക്കും അസൗകര്യത്തിനും ഖേദം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യം മനസ്സിലാക്കിയതിന് എല്ലാവർക്കും നന്ദി'.– പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.
Read Also - ഷാര്‍ജയില്‍ നിന്ന് കാണാതായ പ്രവാസി കൗമാരക്കാരനെ കണ്ടെത്തി
മഴ മൂലം പ്രവര്‍ത്തനം തടസ്സപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെയും ഫ്ലൈ ദുബൈയുടെയും വിമാന സര്‍വീസുകള്‍ സാധാരണ ഷെഡ്യൂളുകള്‍ അനുസരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ഇരു വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്.