ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
റിയാദ്: മക്കയിൽ ഉംറ നിർവഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കുന്നതിനിടെ ഹറമിനകത്ത് പ്രദക്ഷിണ മുറ്റത്ത് (മത്വാഫി)ൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.
ഖമീസ് മുശൈത്തിൽ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ജിദ്ദയിൽ കഫ്തീരിയയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മക്കയിലെത്തിയത്. ഇവരുടെ കൂടെ ഉംറ നിർവഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂർത്തീകരിച്ചു മരിച്ചത്. ഉടനെ ഇദ്ദേഹത്തെ അൽജിയാദ് എമർജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. കെ അബ്ദുൽ ലത്തീഫിൻറെ പിതാവാണ് ഇദ്ദേഹം. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Also - 'ജയിലിൽ നിന്നൊരു ഫോൺ കോൾ വന്നു, ഒരു നിമിഷം മരവിച്ചു പോയി'; 18 വര്ഷമായി റഹീമിന്റെ വരവും കാത്ത് ഉറ്റ ചങ്ങാതി
ഉംറ വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഉംറ വിസയിൽ സൗദിയിലെത്തിയ മലപ്പുറം വേങ്ങര അരീക്കുളം സ്വദേശിനി പാത്തുമ്മു (63) സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിലുള്ള മകന്റെ വീട്ടിൽ ഹൃദയാഘാതം മൂലം നിര്യാതയായി. യാംബുവിലെ 'മാത ജിപ്സം' കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മകൻ ടി. ഷറഫുദ്ദീന്റെ വസതിയിൽ വെച്ച് വെള്ളിയാഴ്ച രാത്രിയാണ് ഇവർ നിര്യാതയായത്.
ഫെബ്രുവരി 14 ന് രണ്ടാമത്തെ മകൻ ജാഫർ ശരീഫ്, ഷറഫുദ്ധീന്റെ ഭാര്യ നസ്റീന, അവരുടെ മക്കൾ എന്നിവരോടൊപ്പം ഉംറ വിസയിൽ സൗദിയിൽ എത്തിയതായിരുന്നു. ഉംറയും മദീന സന്ദർശനവുമെല്ലാം കുടുംബം ഒന്നിച്ച് നിർവഹിക്കുകയും ചെയ്തിരുന്നു. മെയ് 12 ന് നാട്ടിലേക്ക് തിരിച്ചു പോകാൻ വിമാന ടിക്കറ്റ് എടുത്ത് യാംബുവിൽ മകനോടൊപ്പം കഴിയുന്നതിനിടയിലാണ് മരണം. പാത്തുമ്മുവിന്റെ മൂന്നാമത്തെ മകൻ ശംസുദ്ദീൻ നാട്ടിലാണുള്ളത്.
ഭർത്താവ്: പരേതനായ തച്ചപ്പറമ്പൻ കുഞ്ഞാലൻ, മരുമക്കൾ: നസ്റീന, ബുഷ്റ, സഹോദരങ്ങൾ: കുഞ്ഞീതുട്ടി, മൊയ്തീൻ കുട്ടി, അബ്ദുൽ കരീം, സൈനബ. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ മുസ്തഫ മൊറയൂർ, ശങ്കർ എളങ്കൂർ, നാസർ നടുവിൽ, എ.പി സാക്കിർ, അസ്കർ ബീമാപള്ളി എന്നിവർ രംഗത്തുണ്ട്.