ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു
ഞായറാഴ്ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. പുലർച്ചെയോടെ മരണം സംഭവിച്ചു.
ദോഹ: മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു. ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതിയാണ് മക്കയിൽ മരണപ്പെട്ടത്. കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്.
ഞായറാഴ്ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. പുലർച്ചെയോടെ മരണം സംഭവിച്ചു. ഭർത്താവ് ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ് അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലേക്ക് യാത്രയായത്. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: കുഞ്ഞാമിന. മക്കൾ: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്).
Read Also - അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും
താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പ്രവാസി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരിച്ചു. പരേതരായ ചെല്ലപ്പൻ, നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ് (44) ആണ് റിയാദ് സുമേഷി ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേഷി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. റിയാദിലെ ബത്ഹയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഭാര്യ: സുനിത. സുബിത, സുബി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ നേതൃത്വം നൽകുന്നു.