മൊബൈൽ റീചാർജ് ചെയ്തു, പിന്നീട് പ്രവാസിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടപെട്ടത് 28 ലക്ഷത്തിലധികം, സംഭവം കുവൈത്തിൽ

Synopsis
ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ജഹ്റ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു
കുവൈത്ത് സിറ്റി: കുവൈത്തിൽ തട്ടിപ്പിലൂടെ പ്രവാസിക്ക് നഷ്ടമായത് 28 ലക്ഷത്തിലധികം രൂപ. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് ഇത്രയും തുക നഷ്ടമായത്. സംഭവത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ജഹ്റ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.
പണം നഷ്ടപ്പെട്ടതായി കാണിച്ച് ജഹ്റ പോലീസ് സ്റ്റേഷനിൽ പ്രവാസി പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്റെ മൊബൈൽ ഫോൺ ബാലൻസ് തീർന്നുപോയെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ജഹ്റയിലെ ഒരു മൊബൈൽ ഫോൺ കടയിൽ പോയിരുന്നു. അവിടെ അഞ്ച് ദിനാർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ അദ്ദേഹം കടയിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടു. ഫോൺ റീച്ചാർജ് ചെയ്യാൻ കഴിയാതെ വരികയും കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇയാൾ കടയിലെ ജീവനക്കാരനോട് പിന്നീട് റീച്ചാർജ് ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ട് തിരികെ പോവുകയുമായിരുന്നു.
ഇതിനായി തന്റെ ബാങ്ക് കാർഡും പിൻ നമ്പറും നൽകി. റീചാർജ് പൂർത്തിയായെങ്കിലും അടുത്ത ദിവസം രാവിലെ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ, രാത്രി ഒറ്റയടിക്ക് 12 അനധികൃത പിൻവലിക്കലുകൾ നടത്തിയതായി പ്രവാസി കണ്ടെത്തി. അദ്ദേഹം ഉടൻ തന്നെ ബാങ്കിലേക്ക് എത്തി അന്വേഷിച്ചു. അവിടെ 12 വ്യത്യസ്ത ഇലക്ട്രോണിക് ഇടപാടുകളിലൂടെയോ ലിങ്കുകളിലൂടെയോ തന്റെ അക്കൗണ്ടിൽ നിന്ന് മൊത്തം 10,200 കുവൈത്തി ദിനാറാണ് പോയതെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പോലീസിമോട് പരാതിപ്പെടുകയായിരുന്നു. പരാതിയിൽ പറഞ്ഞിട്ടുള്ള കടയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാൻ ബന്ധപ്പെട്ട അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം