മഴക്കെടുതി; വിദൂര പഠനം നീട്ടി ഷാര്‍ജയും ദുബൈയും
ശക്തമായ മഴയെ തുടർന്ന് ഗതാഗത സൗകര്യം പൂർവസ്ഥിതിയിലാകാത്തതിനെ തുടർന്നാണ് ഈ നിര്‍ദ്ദേശം.
ഷാര്‍ജ: ഷാര്‍ജയിലെ എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ഏപ്രില്‍ 22 തിങ്കളാഴ്ട വിദൂര പഠനം തുടരാന്‍ നിര്‍ദ്ദേശം നല്‍കി ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്. യുഎഇയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് വിദൂര പഠനം നീട്ടിയത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്കൂളുകളില്‍ എത്തിച്ചേരാനുള്ള പ്രയാസം കണക്കിലെടുത്താണ് തീരുമാനം. അതേസമയം ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും സര്‍വകലാശാലകളോടും വിദൂര പഠനം തുടരണമെന്ന് നോളഡ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് ഗതാഗത സൗകര്യം പൂർവസ്ഥിതിയിലാകാത്തതിനെ തുടർന്നാണ് ഈ നിര്‍ദ്ദേശം.
Read Also - ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി-ദുബൈ റൂട്ടില്‍ രണ്ട് പ്രധാന റോഡുകള്‍ താല്‍ക്കാലികമായി അടച്ചു
അബുദാബി: അബുദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള റോഡുകളായ ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് (ഇ-11), ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (ഇ-311) എന്നിവ താല്‍ക്കാലികമായി അടച്ചു. ഈ റോഡുകളിലൂടെയുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് (ഇ611) വഴി തിരിച്ചുവിട്ടതായി അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ഐടിസി) അറിയിച്ചു.
ഐടിസി എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡുകള്‍ അടച്ചിട്ടത്. എന്നുവരെയാണ് റോഡുകള്‍ അടച്ചിടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാപ്പും കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.