സിവിൽ ഐഡി, രണ്ട് ബാങ്ക് കാർഡുകൾ, 35 കുവൈത്തി ദിനാർ തുടങ്ങിയവയാണ് കവർന്നത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ പ്രവാസിയെ അജ്ഞാതൻ അക്രമിച്ച ശേഷം പണം കവർന്ന കേസിൽ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണ നടപടികൾ ജഹ്‌റ ക്രൈം ഇൻവസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ സജീവമായി പുരോഗമിക്കുന്നു. കേസ് ഭീഷണിപ്പെടുത്തലും സായുധ അക്രമവും ഉൾപ്പെടുന്ന ഒരു ഗുരുതരമായ കുറ്റമായി കണക്കാക്കിയിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
പുലർച്ചെ ജഹ്‌റയിലെ ഒരു വഴിയിലൂടെ നടക്കുന്നതിനിടെ, കാറിൽ എത്തിയ ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും, താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് 32കാരനായ പ്രവാസി പരാതി നൽകിയത്. തുടർന്ന് അയാൾ ഇദ്ദേഹത്തിന്റെ പേഴ്സ് പിടിച്ചുപറിയുകയും അതിൽ ഉണ്ടായിരുന്ന സിവിൽ ഐഡി, രണ്ട് ബാങ്ക് കാർഡുകൾ, 35 കുവൈത്തി ദിനാർ തുടങ്ങിയവ കവർന്നെടുത്ത് പോയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി ലഭിച്ചതോടെ, ജഹ്‌റ ഡിറ്റക്ടീവ് വിഭാഗം ഉടൻ സംഭവസ്ഥലമായ ബ്ലോക്ക് 5ലേക്ക് എത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാൻ നാനാതരത്തിലുള്ള തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് ശക്തമായ അന്വേഷണം തുടരുകയാണ്.