Asianet News MalayalamAsianet News Malayalam

അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ അജ്ഞത കൊണ്ടെന്ന് എയർ മാർഷൽ സൂരജ് കുമാർ ഝാ

'അഗ്നിപഥ് വായുവിൽ നാല് ദിവസത്തിൽ രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തിലധികം പേർ, നാല് വർഷത്തെ കാലാവധി തീരുമാനിച്ചത് പുറത്തിറങ്ങുന്ന അഗ്നിവീറുകൾക്ക് എല്ലാ മേഖലകളിലും കൂടുതൽ അവസരങ്ങൾ കിട്ടാൻ, യുവാക്കളുടെ വിദ്യാഭ്യാസത്തെ ഇത് ബാധിക്കില്ല'; അഗ്നിപഥ് പദ്ധതിയിലെ ആശങ്കകൾക്ക് മറുപടി നൽകി എയർ മാർഷൽ സൂരജ് കുമാർ ഝാ

'അഗ്നിപഥ് വായുവിൽ നാല് ദിവസത്തിൽ രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തിലധികം പേർ, നാല് വർഷത്തെ കാലാവധി തീരുമാനിച്ചത് പുറത്തിറങ്ങുന്ന അഗ്നിവീറുകൾക്ക് എല്ലാ മേഖലകളിലും കൂടുതൽ അവസരങ്ങൾ കിട്ടാൻ, യുവാക്കളുടെ വിദ്യാഭ്യാസത്തെ ഇത് ബാധിക്കില്ല'; അഗ്നിപഥ് പദ്ധതിയിലെ ആശങ്കകൾക്ക് മറുപടി നൽകി എയർ മാർഷൽ സൂരജ് കുമാർ ഝാ.

അഗ്നിപഥ് പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന. നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെൻറ് ചുമതലയുള്ള എയർമാർഷൽ സൂരജ് കുമാർ ഝാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിത അഗ്നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചു എന്നും എയർ മാർഷൽ സൂരജ് കുമാർ ഝാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇത്തവണ 3000 പേരെയാണ് വ്യോമസേനയിൽ നിയമിക്കുന്നത്. ഇത് രണ്ടു വർഷത്തിൽ 4500 ആയി ഉയരും. പ്രതിഷേധങ്ങൾ വന്നതു പോലെ അവസാനിച്ചത് ഇതിനു പിന്നിൽ ചില താല്പര്യങ്ങളുണ്ടായിരുന്നു എന്നതിൻറെ സൂചനയാണെന്നും എയർമാർഷൽ സൂരജ്കുമാർ ഝാ പറഞ്ഞു. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ പലതും അജ്ഞത കൊണ്ടോ പ്രേരണ കൊണ്ടോ ആയിരുന്നു. നിക്ഷിപ്ത താല്പര്യക്കാരായിരുന്നു അതിനു പിന്നിൽ. പ്രതിഷേധങ്ങൾ വന്നപോലെ തന്നെ അവസാനിക്കുകയും ചെയ്തു. ഇപ്പോൾ രജിസ്ട്രേഷൻ തുടങ്ങിയ ശേഷമുള്ള പ്രതികരണവും ജനങ്ങൾ ഇത് അംഗീകരിച്ചു എന്നതിന് തെളിവാണെന്ന് സൂരജ് കുമാർ ഝാ പറഞ്ഞു.

യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നത്. നാലു ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ നടന്നു. ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനാൽ നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത് സൂരജ് കുമാർ ഝാ പറയുന്നു. 

"അഗ്നിവീർ വായുവിലൂടെ, വ്യോമസേനയില്‍ ഓഫീസർ റാങ്കിന് താഴെയുള്ള സൈനികരില്‍ കൂടുതല്‍ യുവാക്കള്‍ വരുമെന്നാണ് പ്രതീക്ഷ. രണ്ടാമതായി, ഞങ്ങൾ അവരെ വ്യത്യസ്തമായ രീതിയിൽ പരിശീലിപ്പിക്കും. അതിലൂടെ അവരുടെ അന്തർലീനമായ സാങ്കേതിക വൈദഗ്ധ്യം ഞങ്ങൾ പ്രയോജനപ്പെടുത്തും. 

ഇന്നത്തെ യുവാക്കൾക്ക് കമ്പ്യൂട്ടറുകളും സ്‌മാർട്ട്‌ഫോണുകളും വളരെ പരിചിതമാണ്. അവരുടെ ഈ കഴിവുകൾ ഞങ്ങൾ പ്രയോജനപ്പെടുത്തും. അവ ആധുനിക സാങ്കേതിക വിദ്യയുമായി കൂടുതൽ പൊരുത്തപ്പെടാന്‍ സഹായിക്കും. അതിനാൽ ഐ‌എ‌എഫിന്റെ മൊത്തത്തിലുള്ള നേട്ടമായി ഈ പദ്ധതി മാറും.

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെക്കുറിച്ചുള്ള ചർച്ചകൾ കാർഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. സേനകളുടെ പ്രായപരിധി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശത്തില്‍ നിന്നാണ് ഇത്. 

കാർഗിൽ യുദ്ധത്തിനു ശേഷം തിരിച്ചറിഞ്ഞ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പറയുമ്പോൾ, യുദ്ധത്തിന്റെ ഭാഗമായിരുന്ന എയർ മാർഷൽ ഝാ പറയുന്നത് ഇങ്ങനെ, "കാർഗിൽ യുദ്ധസമയത്ത് മുൻനിര പൈലറ്റുമാരിൽ ഒരാളായിരുന്നു ഞാൻ. ഞങ്ങൾ 24 മണിക്കൂറും പറക്കുകയായിരുന്നു. ഞങ്ങളുടെ തയ്യാറെടുപ്പ് സമയം വളരെ ആയിരുന്നു. ചുരുക്കം. അതിനാൽ ഫീൽഡിൽ ആളുകളുടെ കുറവും ഉണ്ടായില്ല. എന്നിരുന്നാലും, കാർഗിൽ അവലോകന സമിതി ഇത് വിശദമായി പഠിച്ചു."

"അവരുടെ പ്രധാന ശുപാർശകളിലൊന്ന് സായുധ സേനയിലെ ആളുകളുടെ പ്രായപരിധി കുറയ്ക്കാൻ ഒരു ശുപാർശ ഉണ്ടെന്നായിരുന്നു. ആ നിരീക്ഷണത്തിൽ നിന്നാണ് അഗ്നിപഥ് ഉരുത്തിരിഞ്ഞത്," അദ്ദേഹം കൂട്ടിച്ചേർത്തു. 

വ്യോമസേനയും വനിതകൾക്ക്  അവസരം നല്‍കും. വ്യോമസേനയിൽ എവിടെയൊക്കെ ഇവരെ ഉൾപ്പെടുത്തണം എന്നതിൽ വിശദ പഠനം നടക്കുകയാണ്. ഇപ്പോൾ തന്നെ നിരവധി വനിത ഓഫീസർമാരുണ്ട്. യുദ്ധവിമാനങ്ങളും അവർ കൈകാര്യം ചെയ്യുണ്ട്. നാവികസേനയെ പോലെ വ്യോമസേനയും വനിത അഗ്നിവീറുകളെ നിയമിക്കുമെന്നും എയർ മാർഷൽ അറിയിച്ചു.

25 ശതമാനം അഗ്നിവീറുകളെ സ്ഥിരമായി നിയമിക്കാനുള്ള നടപടി സുതാര്യമായിരിക്കുമെന്നും എയർമാർഷൽ സൂരജ് കുമാർ ഝാ അറിയിച്ചു. അടുത്ത മാസം അഞ്ചു വരെയാണ് വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ.