Asianet News MalayalamAsianet News Malayalam

പച്ചക്കറിക്ക് പൊള്ളുംവില; സംസ്‌ഥാനത്ത്‌ സെഞ്ച്വറി അടിച്ച് തക്കാളി

സംസ്‌ഥാനത്ത്‌ പച്ചക്കറിക്ക് പൊള്ളുംവില, സെഞ്ച്വറി അടിച്ച് തക്കാളി, പയറിനും ബീൻസിനും ഇരട്ടിവില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില (vegetable price)കുതിക്കുന്നു. തക്കാളിയ്ക്ക്(tomato) വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി.

കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വര്‍ദ്ധനയും നാട്ടുകാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി. തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറിക്കും പഴങ്ങള്‍ക്കും വില കൂടിയപ്പോള്‍ സവാളയുടെ വിലക്കുറവാണ് ഏക ആശ്വാസം.

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; വൻ പ്രതിസന്ധിയിൽ സാധാരണക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്.

ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിൻപറ്റി പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില ഉയർന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്.